തിരുവനന്തപുരം : വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ വിഗ്രഹത്തിന്റെ കൊത്തുപണികൾ പൂർത്തിയായി. രാജസ്ഥാനിലെ ജയ്പുരിലായിരുന്നു വിഗ്രഹ നിർമ്മാണം .
രണ്ട് വർഷം കൊണ്ടാണ് ആദിപരാശക്തിയുടേയും രാജമാതംഗിയുടേയും ദുർഗ്ഗാദേവിയുടേയും വിഗ്രഹങ്ങൾ കൊത്തിയെടുത്തത്. 18.5 അടിഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്തതാണ് ആദി പരാശക്തിയുടെ വിഗ്രഹം. പീഠം കൂടിയാകുമ്പോൾ 23 അടി ഉയരം. രാജ്യത്തു തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹമാണിത്.
രാജസ്ഥാനിലെ മാർബിൾമല വിലയ്ക്ക് വാങ്ങിയാണ് ഒറ്റക്കൽ വിഗ്രഹങ്ങൾ കൊത്തിയെടുത്തത്. ഭയിൻസ്ലാനയിൽ നിന്നെടുത്ത 30 അടി ഉയരവും 20 അടി കനവും 40-50 ടൺ ഭാരവുമുള്ള മാർബിൾ ശിലയിലാണ് ആദിപരാശക്തി രൂപം കൊത്തിയെടുത്തത് . ഏകദേശം ആറു കോടിയോളം രൂപയാണ് വിഗ്രഹത്തിനായി ചെലവിട്ടത് .
കൊത്തുപണികൾ പൂർത്തിയായ വിഗ്രഹങ്ങളുടെ യാത്രാനുമതി പൂജകൾക്ക് ജയ്പുർ രാംസിങ്ങിന്റെ കൊട്ടാരത്തിലെ കാളിമാതാ ക്ഷേത്രത്തിൽ തുടക്കമായി. മൂന്ന് ട്രെയിലറുകളിലായി വിഗ്രഹങ്ങൾ പതിനഞ്ച് ദിവസം കൊണ്ട് പൗർണമിക്കാവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.