ഭാരതം സ്വാഭിമാനം വീണ്ടെടുക്കുകയാണ്. അയോദ്ധ്യയുടെ പുണ്യഭൂമിയിൽ രാമക്ഷേത്രം ഉയരുകയാണ്, 500 വർഷത്തെ കാത്തിരിപ്പിന് ശേഷം. കേവലമൊരു ക്ഷേത്രമെന്നതിലപ്പുറത്തേക്ക് ആത്മീയതയുടെയും ശാസ്ത്രത്തിന്റെ സമന്വയമാണ് രാമക്ഷേത്രം. കൃത്യമായ ആസൂത്രണത്തിന്റെയും നൂതന നിർമ്മാണ സാങ്കേതികതകളുടെയും പ്രതിഫലനമാണ് ഭാരതത്തിന്റെ ഹൃത്തിലുയരുന്നത്.
വിശ്വാസത്തെ ഊട്ടി ഉറപ്പിക്കാൻ ആധുനിക ശാസ്ത്രത്തിന് കഴിയുന്നുവെന്ന് തെളിക്കുന്നതാണ് രാമക്ഷേത്രം. എഞ്ചിനീയറിംഗ് വിസ്മയം എന്ന് വിശേഷിപ്പിക്കാൻ കഴിയും വിധത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ. ഒരു സഹസ്രാബ്ദ കാലത്തോളം അറ്റകുറ്റപ്പണികൾ പോലും വേണ്ടി വരില്ല! അത്രത്തോളമുണ്ട് ആസൂത്രണവും സാങ്കേതികതയും. ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയേഴ്സ് ലിമിറ്റഡിന്റെ മാനേജ്മെന്റിന്റെ സഹായത്തോടെ ലാർസൻ ആൻഡ് ടൂബ്രോയാണ് ക്ഷേത്രനിർമ്മാണം. പരമ്പരാഗത നാഗര ശൈലിയിലുള്ള വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്രത്തിന്റെ രൂപകൽപന. പൂർണമായും കല്ലിലാണ് നിർമ്മാണം. ഇരുമ്പ്, സ്റ്റീൽ, സിമന്റ് എന്നിവ ഒന്നും തന്നെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ 360 തൂണുകൾ കരിങ്കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത്. മറ്റുള്ളവയെ അപേക്ഷിച്ച് കല്ലിന് ആയുസ് കൂടുതലാണ്. ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള ശേഷിയും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് നിർമ്മാണത്തിനായി കല്ല് ഉപയോഗിച്ചിരിക്കുന്നത്.
രാമക്ഷേത്രത്തിന്റെ അടിത്തറ നിർമ്മാണവും വിസ്മയമാണ്. 15 മീറ്റർ കട്ടിയുള്ള ഉരുണ്ട കോൺക്രീറ്റ് പാളിയിലാണ് അടിത്തറ. ചാരം, പൊടി, മറ്റ് രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച 56 പാളികൾ അടങ്ങുന്നതാണ് ഈ ഉരുണ്ട കോൺക്രീറ്റ്. ഈർപ്പത്തിൽ നിന്ന് സംരക്ഷിക്കാൻ 21 അടി കട്ടിയുള്ള കരിങ്കല്ല് ഉപയോഗിച്ച് അടിത്തറ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതും ഭൂകമ്പത്തിൽ നിന്ന് ക്ഷേത്രത്തെ പരിപാലിക്കാൻ സഹായിക്കുന്നു.
6.5 തീവ്രതയുള്ള ഭൂചലനത്തെ വരെ രാമക്ഷേത്രത്തിന് അതിജീവിക്കാൻ സാധിക്കും. അയോദ്ധ്യ മുതൽ നേപ്പാൾ വരെയുള്ള പ്രദേശത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഭൂകമ്പത്തിന്റെ തീവ്രതയെ കുറിച്ച് വിശദമായി പഠിച്ചതിന് ശേഷമാണ് ഇത്തരമൊരു അടിത്തറയാണ് നല്ലതെന്ന് നിഗമനത്തിലേക്ക് എത്തപ്പെട്ടത്. 150 എഞ്ചിനീയർമാരും ആയിരക്കണക്കിന് തൊഴിലാളികളും അടങ്ങുന്ന വിദഗ്ധ ടീമിന്റെ അദ്ധ്വാനമാണിത്. ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ നിർദ്ദേശ പ്രകാരം 15 മീറ്റർ മണ്ണ് കുഴിച്ചെടുത്ത് റീ എഞ്ചിനീയേർഡ് മണ്ണ് നിറച്ചു. 14 ദിവസം കൊണ്ട് കല്ലായി മാറാൻ ഇതിന് കഴിയുന്നു. ഇങ്ങനെ 47 പാളികളാണുള്ളത്. വെള്ളപ്പൊക്കത്തെ ചെറുക്കാനുള്ള കഴിവും ക്ഷേത്രത്തിനുണ്ട്.
രാമനവമി ദിനത്തിൽ ഉച്ചനേരത്ത് വിഗ്രഹത്തിന്റെ നെറ്റിയിലേക്ക് സൂര്യപ്രകാശം പതിക്കുമെന്നതും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. Noon Reflection Mechanism എന്ന നൂതന വിദ്യയാണ് ഇതിന് പിന്നിൽ. ഭക്തർക്ക് ആത്മീയ അനുഭവം പകരുന്നതിലും ഇത് ബൃഹദ് പങ്ക് വഹിക്കും. ശാസ്ത്രീയ നവീകരണത്തോടൊപ്പം ആത്മീയതയുടെ സമന്വയമെന്ന നിലയിലാണ് ഈ നിർമിതിയെ കാണുന്നത്.