റാഫേൽ കരാറിനെതിരെ അനാവശ്യ വിവാദങ്ങൾ ഉയരുമ്പോൾ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ശേഖർ ഗുപ്തയാണ് 1996 ലെ ഒരു യുദ്ധ വിമാനക്കരാറിനെപ്പറ്റിയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത് . രാഷ്ട്രത്തിനു വേണ്ടി രാഷ്ട്രീയം മറന്ന് ഒരുമിച്ച നാലുപേരെപ്പറ്റിയായിരുന്നു ശേഖർ ഗുപ്ത പറഞ്ഞത് .
രണ്ട് മുൻ പ്രധാനമന്ത്രിമാരും രണ്ട് മുൻ പ്രതിരോധമന്ത്രിമാരുമായിരുന്നു ഇതിലെ പ്രധാനകഥാപാത്രങ്ങൾ . ബിജെപിക്കാരായ വാജ്പേയി , ജസ്വന്ത് സിംഗ് , കോൺഗ്രസുകാരനായ പിവി നരസിംഹ റാവു , സമാജ് വാദി പാർട്ടി ചീഫ് മുലായം സിംഗ്.
1996 ലാണ് സുഖോയ് വാങ്ങാനുള്ള കരാറിന് ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയായത് . നരസിംഹ റാവു സർക്കാരിന്റെ കാലാവധി തീരുന്നതിനു തൊട്ടു മുൻപായിരുന്നു കരാർ ഉറപ്പിച്ചത് . കരാർ തീരുമാനമായതിനു തൊട്ടു പിന്നാലെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ അഴിമതി ആരോപണവുമായി വാർത്ത പുറത്തുവന്നു.
തിടുക്കപ്പെട്ട് കരാർ ഉറപ്പിക്കുകയും 350 മില്യൺ ഡോളർ റഷ്യയ്ക്ക് ആദ്യമേ തന്നെ കൈമാറിയതുമായിരുന്നു ആരോപണങ്ങൾക്ക് വഴിവെച്ചത് . കോൺഗ്രസാകട്ടെ ബോഫോഴ്സ് കേസിന്റെ നിഴലിലും . മുഖ്യ പ്രതിപക്ഷമായ ബിജെപി തിരഞ്ഞെടുപ്പ് അടുത്തതോടെ വിഷയം ഉയർത്തിക്കൊണ്ടു വരുമെന്ന് എല്ലാവരും കരുതുകയും ചെയ്തു.
എന്നാൽ കക്ഷി രാഷ്ട്രീയത്തിനതീതമായി രാഷ്ട്രത്തിനു വേണ്ടിയാണ് ബിജെപി നിലകൊണ്ടതെന്ന് ശേഖർ ഗുപ്ത ഓർമ്മിക്കുന്നു . ഇതിൽ എന്തെങ്കിലും സത്യമുണ്ടോയെന്ന് ആദ്യം ജസ്വന്ത് സിംഗും പിന്നീട് സാക്ഷാൽ അടൽ ബിഹാരി വാജ്പേയിയും അന്വേഷിച്ചു . തെളിവുകളില്ലാത്ത ആരോപണം മാത്രമാണെന്നായിരുന്നു അവർക്ക് ലഭിച്ച മറുപടി.
യഥാർത്ഥത്തിൽ ഈ പോർവിമാനം നല്ലതാണെങ്കിൽ മറ്റ് പ്രശ്നങ്ങൾ മാറ്റിവച്ച് അത് വാങ്ങണമെന്നായിരുന്നു ബിജെപി തീരുമാനം. തിരഞ്ഞെടുപ്പിൽ റാവു തോറ്റതിനു ശേഷം അധികാരത്തിലെത്തിയ ബിജെപിയാകട്ടെ രേഖകൾ പഠിച്ചതിനു ശേഷം ഇടപാടുകൾ സുതാര്യമാണെന്ന് വിലയിരുത്തുകയും ചെയ്തു.
പിന്നീട് ദേവഗൗഡ സർക്കാരിന്റെ കാലത്താണ് കരാർ പൂർണമായും പ്രാബല്യത്തിൽ വന്നത് . അന്നും ആരോപണങ്ങൾ ഉയർന്നിരുന്നു . അന്ന് പത്രപ്രവർത്തകർക്കു വേണ്ടി നടത്തിയ ഒരു വിരുന്നിനിടയിൽ ഇത് റാവു സർക്കാരിന്റെ കാലത്തെ കരാറല്ലേ , അഴിമതി ഉണ്ടെന്ന് ആരോപണമുണ്ടായിരുന്നല്ലോ എന്ന് ശേഖർ ഗുപ്ത ചോദിച്ചപ്പോഴാണ് മുലായം ആ സത്യം വെളിപ്പെടുത്തിയത്.
വാജ്പേയിയേയും ജസ്വന്ത് സിംഗിനേയും സൗത്ത് ബ്ളോക്കിലേക്ക് വിളിച്ച് അവരുടെ കൂടെ സമ്മതത്തോടെയായിരുന്നു മുലായം അവസാന കരാർ ഒപ്പിട്ടത്. നിങ്ങൾ പത്രക്കാർക്ക് അത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് മുലായം കളിയാക്കുകയും ചെയ്തു. രാഷ്ട്രതാത്പര്യത്തിനു വിഘാതമായി അനാവശ്യ ആരോപണവുമായി തങ്ങൾ മുന്നോട്ട് വരില്ലെന്ന് വാജ്പേയിയും ജസ്വന്ത് സിംഗും അസന്നിഗ്ദ്ധമായി വ്യക്തമാക്കുകയും ചെയ്തു.
ബോറിസ് യെൽട്സിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്തായിരുന്നു സുഖോയ് കരാർ . സുഖോയ് കമ്പനി യെൽട്സിന്റെ മണ്ഡലത്തിലായിരുന്നു . ഇന്ത്യ കരാർ ഉറപ്പിച്ച് ആദ്യ ഗഡു നൽകിയാൽ അത് കമ്പനിക്ക് വളരെ ആശ്വാസമാകുമെന്നായിരുന്നു യെൽട്സിൻ റാവുവിനോടാവശ്യപ്പെട്ടത് . റാവു കരാർ ഉറപ്പാക്കുകയും ആദ്യ ഗഡു നൽകുകയും ചെയ്തു.
രാജ്യങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ നയതന്ത്ര ബന്ധം അംഗീകരിച്ച് ബിജെപിയും അതിനെ എതിർത്തില്ല. രാഷ്ട്രത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള സർക്കാർ ശ്രമങ്ങളെ രാഷ്ട്രീയത്തിനുപരിയായിക്കണ്ട് നേതാക്കൾ പ്രവർത്തിച്ചതിന്റെ മനോഹരമായ ഉദാഹരണമാണിതെന്ന് ശേഖർ ഗുപ്ത ചൂണ്ടിക്കാട്ടുന്നു.