നെഞ്ചു തുളച്ചെത്തിയ വെടിയുണ്ടകൾക്കും നിരാലയുടെ യുദ്ധവീര്യത്തെ തളർത്താനായില്ല. ശത്രുക്കളുടെ വെടിയേറ്റ്, മരണമെത്തും മുൻപെ വ്യോമസേന ഗരുഡ് കമാൻഡോ ജെ.പി.നിരാല കൊന്നുതള്ളിയത് മൂന്നു ഭീകരരെ .
വെടിയേറ്റ് ഗുരുതമായി പരുക്കേറ്റിട്ടും അവസാന നിമിഷം വരെ ആ ധീരയോദ്ധാവ് ഭാരതത്തിനായി പോരാടി. ജമ്മു കശ്മീരിലെ ഹാജിനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് നിരാല വീരമൃത്യുവരിച്ചത്.മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ പ്രധാനിയായ സക്കീർ ഉൾ റഹ്‌മാൻ ലഖ്‌വിയുടെ ബന്ധു ഉൾപ്പെടെയുള്ള ഭീകരരെയാണ് നിരാല വധിച്ചത്.
കശ്മീരിൽ സൈന്യത്തിനു നേരെ നിരവധി തവണ ആക്രമണങ്ങൾ നടത്തിയ ഭീകരരെയാണ് നിരാല ഉൾപ്പെടുന്ന സംഘം കൊല്ലപ്പെടുത്തിയത്. വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ അന്വേഷിച്ചെത്തിയ സൈനികർക്കു നേരെ ഭീകരർ ആക്രമണം നടത്തി. ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വയ്ബ കമാൻഡർമാരായ സർഗാം, മെഹ്മൂദ്, ജമാ അത്തുദ്ദവ ഉപമേധാവി അബ്ദുൽ റഹ്മാൻ മക്കിയുടെ മകൻ ഒവൈദ് ഉൾപ്പെടെയുള്ള ആറോളം ഭീകരരാണ് കൊല്ലപ്പെട്ടത്.
കൈവശമുണ്ടായിരുന്ന ലൈറ്റ് മെഷീൻ തോക്കുമായാണ് നിരാല ഭീകരരെ നേരിട്ടത്. എന്നാൽ ദൗത്യത്തിനിടെ സ്വയം സുരക്ഷ നോക്കാതെ സ്ഥാനം മാറിനിന്ന് ആക്രമിക്കാൻ മുന്നോട്ടുവന്നതാണ് വെടിയേൽക്കാൻ കാരണം.പരുക്കേറ്റ നിരാലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതിർത്തി പ്രദേശങ്ങളിലും മറ്റും ഭീകരരെ നേരിടാനും, അടിയന്തര സാഹചര്യങ്ങളിൽ കരസേനയെ സഹായിക്കാനുമാണ് 2004 ൽ വ്യോമസേന ഗരുഡ് കമാൻഡോ സംഘത്തെ രൂപീകരിച്ചത്. 2005 ലാണ് നിരാല ഈ സംഘത്തിൽ അംഗമായത്.