ഫ്രാൻസ് കമ്പനിയായ ഡസാൾട്ടിന്റെ അത്യാധുനിക പോർവിമാനങ്ങൾ അടിയന്തരമായി വാങ്ങാനുള്ള മോദി സർക്കാരിന്റെ തീരുമാനം ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു . ഒടുവിൽ 36 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇരു രാജ്യങ്ങളിലേയും പ്രതിരോധ മന്ത്രിമാർ ഒപ്പുവച്ചതോടെ റാഫേൽ വിമാനങ്ങൾ ഭാരതീയ വ്യോമസേനയുടെ ഭാഗമായി മാറുമെന്ന് ഉറപ്പായിരിക്കുകയാണ് .
അമേരിക്കൻ നിർമ്മിത എഫ് 16 വിമാനങ്ങളാണ് പാകിസ്ഥാൻ വ്യോമസേനയ്ക്ക് ശക്തി പകരുന്നത്. പോർ വിമാനങ്ങൾ തമ്മിൽ യുദ്ധമുണ്ടായാൽ ഭാരതത്തിന്റെ മിഗിനും മിറാഷിനും മുകളിൽ നിൽക്കുന്ന പോരാട്ടവീര്യമുണ്ട് ലോക്ക് ഹീഡ് മാർട്ടിൻ കമ്പനിയുടെ എഫ് 16 വിമാനങ്ങൾക്ക് എന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു . റഷ്യൻ നിർമ്മിത സുഖോയ് വിമാനങ്ങൾക്ക് എഫ് 16 ഭീഷണിയാണെന്നും വാദങ്ങളുയർന്നിരുന്നു. ഇതിനെത്തുടർന്നാണ് റാഫേൽ വിമാനങ്ങൾ വാങ്ങാൻ ഭാരതം തീരുമാനിക്കുന്നത് .
Rafael
നേരിട്ടുള്ള പോരാട്ടത്തിൽ ആരാണ് വിജയിക്കുക എന്ന ചർച്ച ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. നിരവധി യുദ്ധങ്ങളിൽ വിജയകരമായി പങ്കെടുത്ത പോർ വിമാനമാണ് എഫ് – 16. എന്നാൽ അത്യാധുനിക സാങ്കേതിക വിദ്യയുടെ പിൻബലമുള്ള പുതിയ തലമുറയിൽ പെട്ട വിമാനമാണ് റാഫേൽ
ആകാശയുദ്ധത്തിൽ നിർണായകമാകുന്നത് പ്രധാനമായും അഞ്ച് കാര്യങ്ങളാണെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായം
1, എതിരാളിയെ അത്ഭുതപ്പെടുത്തുന്ന ആക്രമണം
2, എണ്ണത്തിൽ എതിരാളിയെ കവച്ചു വയ്ക്കൽ
3, വായുവിൽ കൂടി വെട്ടിയൊഴിഞ്ഞ് എതിരാളിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനോടൊപ്പം ഫയറിംഗ് നിലയിലെത്താനുമുള്ള കഴിവ്
4, പോരാട്ടത്തിൽ കൂടുതൽ സമയം പിടിച്ച് നിൽക്കാനുള്ള കഴിവ്
5, ഉപയോഗിക്കുന്ന ആയുധങ്ങളുടെ സംഹാരശേഷി
എതിരാളിയെ അത്ഭുതപ്പെടുത്തുന്ന ഒപ്പം എതിരാളിക്ക് അത്ഭുതപ്പെടുത്താൻ കഴിയാത്ത സ്വഭാവസവിശേഷതകളിൽ ഒന്നാം സ്ഥാനം റാഫേലിനു തന്നെയാണ്. യൂറൊഫൈറ്ററിന്റെ ടൈഫൂണിനും എഫ് -22 , എഫ് -35 , ഗ്രിപ്പൻ പോർവിമാനങ്ങൾക്കും പിറകിൽ ആറാമതാണ് എഫ് -16 ന്റെ സ്ഥാനം. എതിരാളിയുടെ കണ്ണിൽ പെടാതെ കൂടുതൽ സമയം നിൽക്കാനും പെട്ടെന്ന് എതിരാളിയെ സ്തബ്ധരാക്കാനും കഴിയുന്നതാണ് റാഫേലിനെ ഒന്നാം സ്ഥാനത്തിന് അർഹമാക്കുന്നത്
F-16
നിശ്ചിത സംഖ്യയ്ക്ക് വാങ്ങാൻ കഴിയുന്നതും ഒപ്പം ഒരു ദിവസം ഏറ്റവുമധികം പ്രത്യാക്രമണപ്പറക്കലുകൾ നടത്താനുള്ള കഴിവിലും റാഫേൽ എഫ് -16 നെ കടത്തിവെട്ടും . നിലവിൽ സ്വീഡിഷ് പോർവിമാനമായ ഗ്രിപ്പന് പിന്നിലാണ് നിരീക്ഷകർ റാഫേലിന് ഇടം കൊടുക്കുന്നത്. എഫ് – 18 ന് പിന്നിൽ നാലാം സ്ഥാനത്താണ് എഫ് – 16
ആക്രമണത്തിനിടെ വെട്ടിയൊഴിയാനും നിനച്ചിരിക്കാതെ എതിരാളിയെ ആക്രമിച്ച് വീഴ്ത്താനുമുള്ള കഴിവ് സാദ്ധ്യമാകുന്നതിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ട് . പെട്ടെന്ന് തിരിഞ്ഞ് പറക്കാനുള്ള കഴിവ് , പെട്ടെന്ന് വേഗത കൂട്ടി എതിരാളിയെ സ്തബ്ധനാക്കാനുള്ള കഴിവ് , തുടർച്ചയായി തിരിയാനും മറിയാനുമുള്ള കഴിവ് തുടങ്ങിയവ ഈ ഘടകങ്ങളിൽ ചിലതാണ് . ഇതെല്ലാം കണക്കിലെടുക്കുമ്പോഴും എഫ് 16 നേക്കാൾ ബഹുദൂരം മുന്നിലാണ് റാഫേൽ. ഗ്രിപ്പനും എഫ് -22 വിനും ടൈഫൂണിനും പിറകിൽ അഞ്ചാമതാണ് എഫ് -16
കൂടുതൽ നേരം പോരാട്ടത്തിൽ പിടിച്ചു നിൽക്കാനുള്ള കഴിവിലും റാഫേൽ തന്നെയാണ് മിടുക്കൻ . ടൈഫൂണിനും എഫ് -22 വിനും പിന്നിൽ നാലാമതാണ് എഫ് -16
പോർവിമാനങ്ങളുടെ സംഹാരശേഷി കണക്കാക്കുന്നത് അവയിൽ ഉപയോഗിക്കന്ന ആയുധങ്ങളുടെ മികവ് കൂടി കണക്കിലെടുത്താണ് . തോക്കുകൾ , ദൃശ്യപരിധിക്കപ്പുറം ഉപയോഗിക്കാൻ കഴിയുന്ന മിസൈലുകൾ തുടങ്ങിയവയാണ് ആയുധങ്ങൾ . ഉപയോഗിക്കുന്ന ആയുധങ്ങളുടെ സംഹാരശേഷിയിലും മികവിലും വിശ്വാസ്യതയിലും റാഫേലിനെ കടത്തിവെട്ടാൻ എഫ് – 16 ന് കഴിയില്ല എന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായം . പ്രഹരശേഷിയിലും യൂറോപ്യൻ പോർവിമാനങ്ങളിൽ മുന്നിൽ നിൽക്കുന്നത് റാഫേൽ തന്നെയാണ് .
Gripen
യന്ത്രങ്ങളുടെ പ്രഹരശേഷി മാത്രമല്ല മനുഷ്യന്റെ കഴിവ് കൂടിയാണ് ആകാശയുദ്ധങ്ങളുടെ ഗതി നിർണയിക്കുന്നത് . സമർത്ഥനായ പൈലറ്റ് ഇല്ലെങ്കിൽ യന്ത്രങ്ങളുടെ മികവ് കൊണ്ട് മാത്രം വിജയം നേടാനാകില്ല . രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയേക്കാൾ ഫ്രാൻസിനും ഇംഗ്ളണ്ടിനുമായിരുന്നു സാങ്കേതിക മികവുള്ള പോർവിമാനങ്ങളുണ്ടായിരുന്നത് . എന്നാൽ ജയം മിക്കപ്പോഴും ജർമ്മനിയുടെ ലുഫ്ത് വാഫെ വിമാനങ്ങൾക്കായിരുന്നു . ബ്രിട്ടീഷ് – ഫ്രഞ്ച് പൈലറ്റുകളെക്കാൾ ജർമ്മൻ പൈലറ്റുകൾ സമർത്ഥരായതാണ് ഈ വിജയത്തിന് കാരണം.
റാഫേലിനൊപ്പം പരിശീലനം സിദ്ധിച്ച പൈലറ്റുകളും കൂടിച്ചേർന്നാൽ എഫ് – 16 ആകാശയുദ്ധത്തിൽ പരാജയപ്പെടുമെന്ന് തന്നെയാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.