കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്വന്തം ഭീകരർക്ക് ഇസ്ളാമിക് സ്റ്റേറ്റിന്റെ വധ ശിക്ഷ . പതിനഞ്ച് ഭീകരരെയാണ് ഐഎസ് കഴുത്തുവെട്ടിക്കൊന്നത്. നംഗർഹാറിലാണ് സംഭവം . കൊല്ലപ്പെട്ടവരിൽ മലയാളികളും ഉൾപ്പെടുന്നതായി സൂചനയുണ്ട് . അഫ്ഗാൻ പ്രാദേശിക സർക്കാരാണ് വിവരങ്ങൾ അറിയിച്ചത്.
ഭീകരസംഘടനയിൽപെട്ടവർ തമ്മിലടിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. നംഗർഹാറിൽ അച്ചിൻ ജില്ലയിലെ സുർഖ് അബ് ബാസാറിലാണ് സംഭവം നടന്നത്. ഇസ്ലാമിക് സ്റ്റേറ്റ് വിവരം സ്ഥിരീകരിച്ചിട്ടില്ല.
2015 മുതലാണ് നംഗർഹാർ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനമായി മാറിയത്. താലിബാനും ഇവിടെ ശക്തമാണ് . ഇടക്കിടെ ഇരുകൂട്ടരും തമ്മിലും സംഘർഷം ഉണ്ടാകാറുള്ളതായും റിപ്പോർട്ടുണ്ട് . എന്നാൽ അമേരിക്കൻ ആക്രമണത്തിനെതിരെ ഇരുവരും യോജിച്ചു പ്രവർത്തിക്കുന്ന മേഖലകളും ഇവിടെയുണ്ട് .
ഐഎസിൽ ചേർന്ന മലയാളികൾ ഏറ്റവും കൂടുതൽ ഉള്ള സ്ഥലമാണ് നംഗർഹാർ .കൊല്ലപ്പെട്ടവരിൽ മലയാളികളും ഉൾപ്പെടുന്നതായാണ് സൂചന. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി മലയാളികളാണ് നംഗർഹാറിലുള്ളത്. നേരത്തെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.
ഐഎസിന്റെ കേരള തലവനായിരുന്ന ഷജീർ മംഗലശ്ശേരി അബ്ദുള്ളയും കാസർഗോഡ് ഐഎസ് ഗ്രൂപ്പിലുള്ളവരും ഇത്തരത്തിലാണ് കൊല്ലപ്പെട്ടത്. ഇരുപത്തിരണ്ടിനടുത്ത് മലയാളികൾ അഫ്ഗാനിലെ ഐഎസ് ക്യാമ്പിലുണ്ടെന്നായിരുന്നു ആദ്യ വിവരം . എന്നാൽ നിലവിൽ സ്ത്രീകളും കുട്ടികളുമടക്കം എൺപതോളം മലയാളികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ