ആറന്മുള: കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ആറന്മുളയെ ക്ഷേത്ര നഗരിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വീണാജോര്‍ജ് എംഎല്‍എ. കേന്ദ്ര സര്‍ക്കാര്‍ സ്വദേശി ദര്ശന് സ്കീമില്‍പ്പെടുത്തി നല്‍കിയിട്ടുള്ള 5.77 കോടി രൂപ ഉപയോഗിച്ച് ആറന്മുള ക്ഷേത്രത്തിലും പരിസരത്തും നടത്തേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് ആറന്മുള ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ ആറന്മുളയുടെ പൈതൃകം ഉള്‍ക്കൊണ്ട് ആറന്മുളയെ ഇന്ത്യയിലെ മികച്ച ഒരു ക്ഷേത്രനഗരിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് എംഎല്‍എ പറഞ്ഞു.
ആറന്മുള-മൂകാംബിക ബസ് സര്‍വീസ്, ഐക്കര ജംഗ്ഷന് പൈതൃക ഗ്രാമ കര്‍മപദ്ധതി തുടങ്ങിയവ ആറന്മുളയുടെ മുഖച്ഛായ മാറ്റും. സംസ്ഥാന ജലവിഭവ വകുപ്പ് ആറന്മുള സത്രക്കടവില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ജലമേളയുടെ സുഗമമായ നടത്തിപ്പിന് സഹായകമാകും.
പത്തനംതിട്ടയിലുണ്ടായിരുന്ന ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് കൊട്ടാരക്കരയിലേക്ക് ദേവസ്വം ബോര്‍ഡ് മാറ്റിയിരുന്നു. പൂഞ്ഞാര്‍ മുതല്‍ പുനലൂര്‍ വരെയുള്ള ക്ഷേത്രങ്ങളുടെ ഭരണം നിര്‍വഹിക്കേണ്ട ഓഫീസ് പത്തനംതിട്ടയില്‍ നിലനിര്‍ത്തേണ്ടത് ഏറെ അത്യാവശ്യമാണ്. ശബരിമല, മലയാലപ്പുഴ, ആറന്മുള തുടങ്ങി ദേവസ്വം ബോര്‍ഡിന്റെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഭരണനിര്‍വഹണത്തില്‍ നിര്‍ണായക സ്വാധീനമുള്ള ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് കൊട്ടാരക്കരയില്‍ നിന്നും പത്തനംതിട്ടയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു.
യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ.പി.ശങ്കരദാസ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, ഗ്രാമപഞ്ചായത്തംഗം ഗീതാ കൃഷ്ണന്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.ശങ്കരന് പോറ്റി, സ്വദേശി ദര്ശന് സ്കീമിലെ പദ്ധതി നടത്തിപ്പ് ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.