പട്ന : റാബ്രിക്ക് പിന്നാലെ ബിജെപി നേതാക്കൾക്കെതിരെ ഭീഷണിയുമായി മകൻ തേജ്പ്രതാപ് യാദവും രംഗത്ത്. ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയെ വീട്ടിൽ കയറി അടിക്കുമെന്നാണ് തേജ് പ്രതാപിന്റെ ഭീഷണി. രാഷ്ട്രീയ ജനതാ ദളിന്റെ സമ്മേളനത്തിനിടെയായിരുന്നു തേജ് പ്രതാപിന്റെ വിവാദ പരാമർശം.
ലാലുവിനെയും കുടുംബത്തെയും തന്റെ മകന്റെ വിവാഹത്തിന് സുശീൽ കുമാർ മോദി ക്ഷണിച്ചിരുന്നു . ഇതെപ്പറ്റി പരാമർശിച്ചു കൊണ്ടായിരുന്നു തേജ് പ്രതാപിന്റെ പ്രസംഗം . മകന്റെ വിവാഹത്തിന്റെയന്ന് താൻ അവിടെ പോകുമെന്നും എല്ലാവരുടെയും മുന്നിൽ സുശീൽ കുമാർ മോദിയെ തുറന്നുകാട്ടുമെന്നും തേജ് പ്രതാപ് പറയുന്ന വീഡിയോ വൈറലാവുകയും ചെയ്തു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമർശവുമായി ലാലു പ്രസാദിന്റെ ഭാര്യ റാബ്രി ദേവിയും രംഗത്തെത്തിയിരുന്നു . മോദിയുടെ കഴുത്തുവെട്ടാൻ തയ്യാറായി നിരവധി പേർ ബിഹാറിലുണ്ടെന്നായിരുന്നു റാബ്രിയുടെ പരാമർശം . ഇതിനെതിരെ വലിയ പ്രതിഷേധമാണുയർന്നത്.
അതേ സമയം ലാലു കുടുംബത്തിനു സമനില തെറ്റിയെന്ന് സുശീൽ കുമാർ മോദി പ്രതികരിച്ചു . കണക്കിൽപ്പെടാത്ത സ്വത്ത് നേടിയതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെടുത്തതിനെ തുടർന്നാണ് തേജ് പ്രതാപിന് സമനില തെറ്റിയതെന്നും അദ്ദേഹം പരിഹസിച്ചു.