തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലാസ്റ്റ് ഗ്രേഡ് സെക്കൻഡ് തസ്തികകയിലെ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് അട്ടിമറിച്ചതായി രേഖകൾ. ഹൈക്കോടതി ശരിവച്ച സീനിയോറിറ്റി ലിസ്റ്റിലാണ് ഉദ്യോഗസ്ഥരുടെ തിരിമറി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനെ ജോലിക്ക് പ്രവേശിച്ച ജീവനക്കാർക്കാണ് ഉദ്യോഗസ്ഥരുടെ നടപടി തിരിച്ചടിയായത്.
ലാസ്റ്റ് ഗ്രേഡ് സെക്കൻഡ് ജീവനക്കാരായ 417 പേരുടെ പ്രമോഷൻ പട്ടികയിലാണ് അട്ടിമറി നടന്നത്. ആദ്യം പ്രസിദ്ധീകരിച്ച പട്ടിക കൃത്യമായിരുന്നുവെങ്കിലും ലിസ്റ്റ് ഉദ്യോഗസ്ഥരിടപെട്ട് പുനഃപ്രസിദ്ധീകരിച്ചപ്പോൾ ആദ്യ പട്ടികയിൽ ഏറ്റവും അവസാനം ഇടം നേടിയവർ പുതിയ പട്ടികയിൽ ഏറ്റവും മുൻപിലത്തെ സ്ഥാനങ്ങളിലെത്തി.
ഇതിനെതിരെ ജീവനക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.
കൂടാതെ നെഴ്സിങ് അസിസ്റ്റന്റ് ജീവനക്കാരെ താത്കാലികമായി നിയോഗിച്ച് സ്ഥിരം ജീവനക്കാരുടെ പ്രമോഷൻ തടയുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന ആക്ഷേപവും ജീവനക്കാർ ഉയർത്തുന്നു.
ഇത്തരം സമീപനങ്ങൾക്കു പിന്നിൽ എൻജിഒ യൂണിയന്റെ ഇടപെടലാണെന്നും യൂണിയന് താത്പര്യമുള്ളവരെ താത്കാലികമായി നിയോഗിക്കുന്നതിന് വേണ്ടിയാണ് സ്ഥിരം ജീവനക്കാരുടെ പ്രമോഷൻ അട്ടിമറിക്കുന്നതെന്നും വിമർശനമുണ്ട്.