കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാടു കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസന്വേഷണം അനന്തമായി നീളുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. കേസ് നേരത്തെ തീർക്കാനുള്ള സാഹചര്യം വിജിലൻസിന് ഉണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
പാറ്റൂര്‍ ഭൂമി കയ്യേറ്റ കേസില്‍ കേസന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ വിജിലന്‍സ് വീഴ്ച വരുത്തിയതാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് വഴിവച്ചത്. പ്രതികൾ കുറ്റക്കാരാണോയെന്ന് തെളിയിക്കാന്‍ എന്തിനാണ് ഇത്രമാത്രം സമയമെന്ന് കോടതി ചോദിച്ചു. ഇല്ലാത്ത പൂച്ചയെ വിജിലന്‍സ് ഇരുട്ടില്‍ തപ്പുകയാണോയെന്ന് പരിഹസിച്ച കോടതി അന്വേഷണം നീളുന്നത് സര്‍ക്കാരിനും വിജിലന്‍സിനും ഗുണകരമാകില്ലെന്നും നിരീക്ഷിച്ചു.
അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ കിട്ടാനുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ സർവേ തീർക്കുമെന്നും വിജിലൻസ് സംഘം കോടതിയില്‍ ബോധിപ്പിച്ചു. പാറ്റൂരിൽ സ്വകാര്യ ഫ്ലാറ്റ് നിർമാതാക്കൾ ഫ്ലാറ്റ് നിർമിച്ചത് ജലഅതോറിറ്റിയുടേയും സർക്കാരിന്റെയും ഭൂമിയിലാണെന്ന് നേരത്തെ സംസ്ഥാന സർക്കാർ ലോകായുക്തയിൽ സത്യവാങ്മൂലം നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം അഞ്ചുപേരെ പ്രതിയാക്കിയാണ് വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.