സിംബാബ്വേ പ്രസിഡന്റ് റോബർട്ട് മുഗാബേ രാജിവച്ചു. പാർലമെന്റ് ഇംപീച്ച് നടപടികൾ ആരംഭിക്കാൻ ഇരിക്കെയാണ് രാജി. മുഗാബെ രാജിവെച്ചതായി സ്പീക്കർ പാർലമെന്റിൽ പ്രഖ്യാപിക്കുകയായിരുന്നു.
മുപ്പത്തേഴ് വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് റോബർട്ട് മുഗാബേ സിംബാബ്വേയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്. ആറ് ദിവസം മുൻപ് മുഗാബേയെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചടക്കുകയായിരുന്നു. തുടർന്ന് സ്വന്തം പാർട്ടിയായ സാനു പിഎഫ് അദ്ധ്യക്ഷ പദവിയിൽ നിന്നും മുഗാബെയെ നീക്കി.
വർദ്ധിച്ച സ്വജനപക്ഷപാതവും, അഴിമതിയും, ഏകാധിപത്യ ഭരണവുമെല്ലാമാണ് സിംബാബ്വേയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്. ഇതിനിടയിൽ മുഗാബെ അധികാരം ഭാര്യക്ക് കൈമാറാനുള്ള നീക്കം ആരംഭിച്ചിരുന്നു. തുടർന്നായിരുന്നു സൈനിക നടപടി.
ചൊവ്വാഴ്ച പാർലമെന്റിൽ സ്പീക്കർ ജേക്കബ് മുഡേണ്ടായാണ്ട മുഗാബേയുടെ രാജിക്കത്ത് വായിക്കുകയായിരുന്നു. മുഗാബെയുടെ രാജിയെ ആഹ്ലാദത്തോടെയാണ് സിംബാബ്വൻ ജനത സ്വീകരിച്ചത്. പാർലമെന്റിൽ രാജിക്കത്ത് അവതരിപ്പിച്ചപ്പോൾ അംഗങ്ങൾ ആനന്ദം പ്രകടിപ്പിച്ചതായാണ് വാർത്ത ഏജന്‍സികൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ വൈസ് പ്രസിഡന്റ് എമേഴ്സൺ എംനാൻഗാഗ്വെ മുഗാബെയുടെ പിന്‍ഗാമിയായി നിയമിക്കപ്പെടാനാണ് സാധ്യത.