ബെയ്റൂട്ട് : ഭീകരതക്ക് അന്ത്യമെന്ന് ഇറാൻ,ഇസ്ലാമിക്ക് സ്റ്റേറ്റ് അവസാനിച്ചതായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഔദ്യോഗിക ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇറാന് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്
ഇറാന് വിപ്ലവ ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്റര്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയും ഇക്കാര്യം അറിയിച്ചു. ഐസിസിന്റെ പരാജയം സമ്പൂര്‍ണമായെന്ന് വ്യക്തമാക്കി ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്ക് അദ്ദേഹം സന്ദേശമയച്ചു. തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ആദ്യമായാണ് ഇറാന് ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്.
ഐഎസ് ഭീകരരുടെ ആക്രമണങ്ങളിൽ സിറിയയിലും, ഇറാഖിലും കൊല്ലപ്പെട്ട ജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് തുടങ്ങിയ പ്രസ്താവനയിൽ ചെകുത്താന്മാരെ അവസാനിപ്പിക്കാൻ സഹായിച്ച ദൈവത്തിന് നന്ദിയും,സർക്കാരിന് പിന്തുണ നൽകിയ ജനങ്ങളോടുള്ള ആദരവും ഹസൻ റൂഹാനി പങ്കു വയ്ച്ചു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ അവശിഷ്ടങ്ങൾ തുടരുമെന്നും പക്ഷേ അടിത്തറകളും വേരുകളും നശിപ്പിക്കപ്പെട്ടതായും റൂഹാനി പറഞ്ഞു.
ഐഎസിനെ ഇറാഖില്‍ നിന്ന് നേരത്തെ തുരത്തിയിരുന്നു. മൊസൂളില്‍ നിന്നു പിന്മാറിയ സംഘം പിന്നീട് സിറിയയില്‍ മാത്രമായി ഒതുങ്ങി. സിറിയയിലെ റക്ക നഗരം കേന്ദ്രമായിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
ആഴ്ചകളായി ഇവിടെ ശക്തമായ ആക്രമണമാണ് ഇറാന്റെയും സിറിയയുടെയും സൈന്യം നടത്തിയിരുന്നത്. കിഴക്കന്‍ സിറിയയിലെ അല്‍ബു കമാല്‍ എന്ന നഗരത്തിലാണ് ഐഎസ് ഏറ്റവും ഒടുവില്‍ പിടിച്ചുനിന്നത്. ഇവിടെ ഐസിസുകാര്‍ ഇപ്പോഴില്ലെന്ന് വ്യക്തമാക്കി മേജര്‍ ജനറല്‍ സുലൈമാനി ചില ഫോട്ടോകളും വീഡിയോകളും ഇറാന് മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു. മാധ്യമങ്ങള്‍ വീഡിയോ പുറത്തുവിട്ടു.
സിറിയയിലും ഇറാഖിലുമായി ആയിരത്തിലധികം അംഗങ്ങളെയാണ് ഐഎസിനെതിരായ പോരാട്ടത്തില്‍ ഇറാന്റെ വിപ്ലവ ഗാര്‍ഡിന് നഷ്ടമായത്. സിറിയന്‍ സൈന്യം കഴിഞ്ഞാഴ്ച വിജയം പ്രഖ്യാപിച്ചിരുന്നെങ്കിലും വീണ്ടും ഏറ്റുമുട്ടല്‍ നടന്നിരുന്നു.
ഇറാന്, സിറിയ, ഹിസ്ബുല്ല എന്നിവരുടെ സൈനികര്‍ക്ക് പുറമെ റഷ്യന്‍ സൈന്യവും ഐഎസിനെതിരേ ആക്രമണം നടത്തിയിരുന്നു. ഐഎസുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയാണ് അമാഖ്. ഇതുവഴിയാണ് ഐഎസ് കാര്യങ്ങള്‍ പറഞ്ഞിരുന്നതും ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതും. ഈ ഏജന്‍സി മണിക്കൂറുകള്‍ മുമ്പ് ഹാക്ക് ചെയ്യപ്പെട്ടു. അമാഖ് ഏജന്‍സി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
നേരത്തെ ഇതിന് നേരെ ആക്രമണം നടന്നിരുന്നെങ്കിലും ഉടനെ വീണ്ടും പ്രവര്‍ത്തന ക്ഷമമായിരുന്നു. പക്ഷേ, ചൊവ്വാഴ്ച മുതല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നില്ല. ഐഎസിന്റെ പതനം പൂര്‍ണമായെന്ന് തെളിയിക്കുന്നതാണിത്. ഇറാഖ് കേന്ദ്രമായുള്ള ഹാക്കര്‍മാരാണ് അമാഖിനെ തകര്‍ത്തത്.