തിരുവനന്തപുരം: എംപി, എംഎൽഎ ഫണ്ട് ഉപയോഗിച്ച് തെരുവ് വിളക്കുകൾ സ്ഥാപിക്കരുതെന്ന് പറയാൻ ഒരു കോർപ്പറേഷൻ ഭരണാധികാരികൾക്കും അവകാശമില്ലെന്ന് സുരേഷ് ഗോപി എംപി. ഇന്ത്യ മുഴുവൻ നടക്കുന്ന ഈ പ്രവർത്തനം തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രം വിലക്കുന്നത് കുത്സിത നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷനിൽ ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിജെപി കൗൺസിലർമാരെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപരമായ തര്‍ക്കങ്ങളെ കൗൺസിൽ ഹാളിൽ ചർച്ച ചെയ്ത് തീർക്കേണ്ടതിന് പകരം തെരുവിലേക്ക് വലിച്ചിഴച്ച് വഷളാക്കി. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സംയമനം കാണിക്കാത്തതിന്റെ ഫലമാണിത്. എംപി, എംഎൽഎ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് നിർമ്മിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ കറന്റ് ചാർജ്ജ് അടയ്ക്കാനാവില്ലെന്ന മേയർ വി കെ പ്രശാന്തിന്റെ നിലപാട് അംഗീകരിക്കാനാവില്ല.
അതേ സമയം കോർപ്പറേഷൻ സ്വന്തമായി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് ഗൂഡ നീക്കമാണ്. എണ്ണത്തിന്റെ കാര്യത്തിലെ ഭൂരിപക്ഷം ഉപയോഗിച്ച് കയ്യൂക്ക് കാണിക്കാനുള്ള ഇടത് പക്ഷത്തിന്റെ നീക്കം ജനങ്ങള്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കൗൺസിലർമാർക്കെതിരെ കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കാനുള്ള നീക്കം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ്, പാപ്പനംകോട് സജി, പൂന്തുറ ശ്രീകുമാർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.