കൊച്ചി: അഖില കേസിലെ ഐഎസ് ബന്ധം സ്ഥിരീകരിക്കുന്ന സുപ്രധാന തെളിവുകള്‍ പുറത്ത്. അഖിലയുമായി അടുപ്പമുണ്ടായിരുന്ന ഷെറിന് ഷെഹാന, ഫസല്‍ മുസ്തഫ എന്നിവര്‍ യമനിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിലെത്തിയതായി എന്‍ഐഎ സ്ഥിരീകരിച്ചു. നേരത്തെ താന്‍ യമനിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നുവെന്ന അഖിലയുടെ ഓഡിയോ റെക്കോര്‍ഡ് പുറത്ത് വന്നിരുന്നു.
അഖില കേസില്‍ പെരിന്തല്‍മണ്ണ പൊലീസ് സമര്‍പ്പിച്ച കേസ് ഡയറിയിൽ ഷെറിന് ഷെഹാന, ഫസല്‍ മുസ്തഫ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ കോടതി വിമര്‍ശനം ഉണ്ടായിട്ടും ഇവരെ പറ്റി കൂടുതല്‍ അന്വേഷിക്കാനോ ചോദ്യം ചെയ്യലിന് വിധേയരാക്കാനോ സംസ്ഥാന പോലീസ് ശ്രമിച്ചില്ല.
ഇവരാണ് ഇപ്പോള്‍ യമനില്‍ ഐഎസ് കേന്ദ്രത്തിലെത്തിയതായി എന്‍ഐഎ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ നിന്നടക്കം ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട യുവാക്കള്‍ക്ക് ഫണ്ട് സ്വരൂപിച്ച് നല്‍കിയത് ഫസല്‍ മുസ്തഫയാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. അഖിലയെ മംഗലാപുരത്തെത്തിച്ച് യമനിലേക്ക് കടത്താന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിക്കഴിഞ്ഞു.
തലശ്ശേരി അറബിക് കോളേജില്‍ പഠിച്ച ഷെറിന് പിന്നീട് ഭര്‍ത്താവ് ഫസലിനൊപ്പം മംഗലാപുരത്ത് താമസമാക്കുകയായിരുന്നു. മംഗലാപുരം ബിസി റോഡിലെ ദാറുല്‍ ഹുദാ മോസ്കില്‍ വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് ഫസല്‍. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷാനിബാണ് തന്റെ ബന്ധു കൂടിയായ ഷെറിന് അഖിലയെ പരിചയപ്പെടുത്തിയത്.
പിന്നീട് ഷെറിന് ആവശ്യപ്പെട്ട പ്രകാരം 2015 സെപ്തംബറില്‍ രണ്ട് തവണ എറണാകുളം കലൂരില്‍ വച്ച് ഇവര്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് 10.9.2015ല്‍ ഷെറിന്റെ സാന്നിദ്ധ്യത്തില്‍ അഖില ആസിയ എന്ന പേര് സ്വീകരിക്കുകയും, അഡ്വ.ഡേവിസ് മുഖാന്തിരം നോട്ടറി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. അഖിലയുടെ സുഹൃത്തുക്കളായ ജസീന ഫസീന എന്നിവരുമായും ഷെറിനും ഫസലും ബന്ധപ്പെട്ടതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.