ന്യൂഡൽഹി : ഡങ്കിപ്പനി ബാധിച്ച് മരിച്ച ഏഴുവയസ്സുകാരിക്ക് 18 ലക്ഷം രൂപയുടെ ചികിൽസ നൽകിയതായി ആശുപത്രി ബിൽ.ഡോപ്ഫ്ലോട്ട് എന്ന ട്വിറ്റർ ഉപയോക്താവാണ് ആശുപത്രിയുടെ നടപടി പുറത്തുകൊണ്ടുവന്നത്.
ഹരിയാനയിലെ ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രിയിലാണ് സംഭവം.ആദ്യ സിംഗ് എന്ന പെൺകുട്ടിയാണ് മരിച്ചത്.ഗുരുതരമായ ഡെങ്കിപ്പനി ബാധിച്ച പെൺകുട്ടിക്ക് ഐവി ഫ്ലൂയിഡുകൾ നൽകി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
കുട്ടി രക്ഷപ്പെടില്ലെന്ന് ഡോക്ടർമാർക്ക് അറിയാമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ജയന്ത് സിംഗ് പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളുടെ നിർബന്ധം കാരണമാണ് എം ആർ ഐ സ്കാൻ ചെയ്യാനെങ്കിലും ഡോക്ടർമാർ തയ്യാറായതെന്നും ജയന്ത് സിംഗ് പറഞ്ഞു
സ്കാനിംഗ് റിപ്പോർട്ടിൽ കുട്ടിയുടെ മസ്തിഷ്കത്തിലെ കോശങ്ങളിൽ ഭൂരിഭാഗവും നശിച്ചിരുന്നു.
കുട്ടി മരണപ്പെട്ട ശേഷം മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാനോ,മരണ സർട്ടിഫിക്കറ്റ് നൽകാനോ പോലും ആശുപത്രി അധികൃതർ തയ്യാറായില്ല. ആശുപത്രി അധികൃതർ നൽകിയ ഭീമമായ ബിൽ കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് എന്ന അവകാശപ്പെട്ട ആളാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
കുറിപ്പ് വൈറലായതോടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ വിഷയത്തിൽ ഇടപെടുകയും അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു.