പാലക്കാട്: ജഡ്ജിയുടെ കാര്‍ തട്ടിയത് ചോദ്യം ചെയ്ത കുടുംബത്തെ പൊലീസ് തടഞ്ഞുവെച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം . കൈക്കുഞ്ഞും വൃക്കരോഗിയും അടങ്ങുന്ന ആറംഗ കുടുംബത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറ് മണിക്കൂറിലേറെ സമയമാണ് കാര്‍ തട്ടിയതിന്റെ പേരില്‍ പൊലീസ് തടഞ്ഞുവെച്ചത്.
നവംബര്‍ 19നാണ് വടക്കഞ്ചേരി സ്വദേശി നിധിനും കുടുംബത്തിനും ജഡ്ജിയുടെ കാര്‍ തട്ടിയത് ചോദ്യം ചെയ്തതിന്റെ പേരില്‍ പൊലീസിന്റെ മാനസിക പീഡനമേല്‍ക്കേണ്ടി വന്നത്.
രണ്ടുവയസുകാരി മകളും , വൃക്കരോഗിയായ അച്ഛനും ഉള്‍പ്പടെ എറണാകുളത്തേക്ക് കാറില്‍ യാത്ര നടത്തുമ്പോള്‍ കൊരട്ടിക്ക് സമീപം ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്ത ജഡ്ജിയുടെ കാര്‍ , നിധിനും കുടുംബവും യാത്ര ചെയ്ത കാറില്‍ തട്ടി.
എന്നാല്‍ ജില്ലാ ജഡ്ജിയുടെ ബോര്‍ഡ് വെച്ച കെ എല്‍ പൂജ്യം ഏഴ് , സിഎച്ച് 8485 എന്ന കാര്‍ നിര്‍ത്താതെ പോവുകയാണുണ്ടായത്. അടുത്ത സിഗ്നലില്‍വെച്ച് , കാര്‍ തട്ടിയിട്ട് നിര്‍ത്താതെ പോയതിനെ നിധിന് ചോദ്യം ചെയ്തതാണ് പൊലീസ് നിധിനെയും കുടുംബത്തെയും മണിക്കൂറോളം തടഞ്ഞുവെക്കാന്‍ കാരണമായത്.
ആറ് മണിക്കൂറിലേറെ നേരം മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി ഇവരെ പിടിച്ചു വെച്ചു.ഒടുവില്‍ കേസെടുക്കാതെ വിട്ടയച്ചെങ്കിലും ഇവര്‍ക്ക് ഏറെ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നു. ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ തടഞ്ഞ് വെച്ചതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം സംഭവത്തില്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്.