ഉത്തർ പ്രദേശ് : രാമജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് ഷിയാ വഖഫ് ബോർഡ്. അയോദ്ധ്യ ക്ഷേത്ര ഭൂമിയാണെന്നും അവിടെ ക്ഷേത്രം തന്നെയാണ് നിർമ്മിക്കേണ്ടതെന്നും വ്യക്തമാക്കുന്ന അപേക്ഷ വഖഫ് ബോർഡ് സുപ്രീംകോടതിയിൽ സമർപ്പിച്ചു.
ഹിന്ദു സംഘടനകളുമായി നടത്തിയ ചർച്ചയിൽ ഇതു സംബന്ധിച്ച് സമവായത്തിൽ എത്തിയതിനെത്തുടർന്ന് ഹിന്ദു മുസ്ലീം സംഘടനകൾ സംയുക്തമായി ക്ഷേത്രത്തിന്റെ രൂപരേഖയും സുപ്രീം കോടതിയിൽ സമർപ്പിച്ചു.
ക്ഷേത്രം അയോദ്ധ്യയിലും,മസ്ജിദ് ലക്നൗവിലും നിർമ്മിക്കാൻ തയ്യാറാണെന്ന് ഷിയാ വഖഫ് ബോർഡ് രൂപരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തമാസം 5 ന് കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ വഴിത്തിരിവ്.
അയോദ്ധ്യ ക്ഷേത്ര ഭൂമിയാണെന്നും അവിടെ രാമക്ഷേത്രം തന്നെ നിർമ്മിക്കണമെന്നും വഖഫ് ബോർഡ് സമർപ്പിച്ച രൂപരേഖയിൽ വ്യക്തമാക്കുന്നു.
ലക്നൗ പോലെ മുസ്ലീം സമുദായാംഗങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലമാണ് മസ്ജിദിന് അനുയോജ്യം.വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇത്തരത്തിലൊരു സമവായമുണ്ടാതെന്ന് വഖഫ് ബോർഡ് ചെയർമാൻ സെയ്ദ് വസീം റിസ്വി പ്രതികരിച്ചു.
വിവിധ ഹിന്ദു-മുസ്ലീം സംഘടനകളുമായുള്ള ചർച്ചകൾക്ക് ശേഷമാണ് സംയുക്ത രൂപരേഖ തയ്യാറാക്കിയത്. ലക്നൗവിൽ മസ്ജിദ് നിർമ്മാണത്തിനായി ഭൂമി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിക്കു പുറത്തുള്ള ചർച്ചകൾക്ക് രാമജന്മഭൂമി കേസിൽ പരിഹാരം കാണാനാകുമെന്ന് അടുത്തിടെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.