ബെയ്ജിംഗ് : രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ ദിവസം നടത്തിയ അരുണാചൽ സന്ദർശനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ചൈന.
അതിർത്തിയിലെ സംഘർഷാന്തരീക്ഷം വർധിപ്പിക്കാനും, ഉഭയകക്ഷി ബന്ധത്തിലെ വിള്ളൽ വർധിപ്പിക്കാനും രാഷ്ട്രപതിയുടെ സന്ദർശനം കാരണമാകുമെന്നാണ് ചൈനീസ് വിദേശ കാര്യവക്താവ് ലൂ കാംഗ് പ്രസ്താവിച്ചത്.
അതിർത്തിയിൽ സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധികളുടെ അരുണാചൽ സന്ദർശനം നിർത്തിവയ്ക്കണമെന്നാണ് ചൈനയുടെ നിലപാടെന്നും ലൂ പറഞ്ഞു.
എന്നാൽ ചൈനയുടെ ഈ പ്രസ്താവനയെ ഇന്ത്യ അതിശക്തമായി എതിർത്തു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും,ഇന്ത്യൻ നേതാക്കൾക്ക് എപ്പോൾ വേണമെങ്കിലും അരുണാചൽ സന്ദർശിക്കാമെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ ഇത്തരം എതിർപ്പുകളെ അവഗണിക്കുമെന്നും ഇന്ത്യൻ നയതന്ത്ര വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ മാസം 5 ന് അരുണാചല്‍ പ്രദേശിലെ അൻജാവയിൽ ചൈനയുടെ അതിര്‍ത്തിയിലുള്ള സൈനിക പോസ്റ്റ് സന്ദർശിക്കാനെത്തിയ പ്രതിരോധമന്ത്രി നിർമ്മല സീതാരാമന്റെ സന്ദർശനത്തെയും ചൈന എതിർത്തിരുന്നു.
തര്‍ക്ക മേഖലയായ പ്രദേശത്തെ സമാധാനം നിലനിര്‍ത്താന്‍ ഇത് സഹായകരമാകില്ലെന്ന് പ്രസ്താവിച്ചാണ് ചൈന നിർമ്മല സീതാരാമന്റെ സന്ദർശനത്തെ എതിർത്തത്.