തിരുവനന്തപുരം: ബിജെപി കൗൺസിലർമാരെയും നേതാക്കളേയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനുള്ള സിപിഎം നീക്കം ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ചു വരുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.
തിരുവനന്തപുരം കോർപ്പറേഷൻ മേയറെ മർദ്ദിച്ചു എന്ന കള്ളക്കഥ പ്രചരിപ്പിച്ച് നാട്ടിൽ കലാപം അഴിച്ചു വിടാനാണ് സിപിഎം നീക്കം. ഇടതുമുന്നണിയിലെ അന്തഛിദ്രം മറയ്ക്കാനാണ് സിപിഎം ഇതിന് ശ്രമിക്കുന്നത്. രാഷ്ട്രീയമായി സിപിഎം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാനും ജനശ്രദ്ധ തിരിക്കാനുമാണ് സിപിഎം അക്രമം അഴിച്ചു വിടുന്നത്. ഇത് മാർക്സിസ്റ്റ് പാർട്ടിയുടെ പതിവ് ശൈലിയാണ്.
മേയറെ ഒരു ബിജെപി കൗൺസിലർമാരും മർദ്ദിച്ചിട്ടില്ല. ഉന്തിലും തള്ളിലും പെട്ട് മറിഞ്ഞു വീണ മേയറെ ആരും മർദ്ദിക്കുന്നതായി ദൃശ്യങ്ങളിൽ ഇല്ല. അതേസമയം സിപിഎം കൗൺസിലര്‍മാർ പ്രതിപക്ഷ നേതാവ് വി ഗിരികുമാറിനെ താഴെയിട്ട് ചവിട്ടുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. പട്ടികജാതിയിൽ പെട്ട വനിതാ കൗൺസിലറെ അടക്കം സിപിഎം നേതാക്കള്‍ മർദ്ദിക്കുന്നുണ്ട്.
എന്നാൽ ഇതിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കൗൺസിലർമാരുടെ മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജെപി കൗൺസിലർമാരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൗൺസിൽ യോഗത്തിന് ശേഷം ബഹളം കേട്ട് ഓടിക്കൂടിയവര്‍ക്കെതിരെയും പൊലീസ് കേസെടുക്കുകയാണ്. കോർപ്പറേഷനിലെ ജീവനക്കാര്‍ അടക്കമുള്ളവർ ബിജെപി കൗൺസിലർമാരെ മർദ്ദിച്ചിട്ടുണ്ട്. ഇവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകണം. സിപിഎം നേതാക്കള്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പറഞ്ഞു കൊടുക്കുന്ന പട്ടിക അനുസരിച്ച് പൊലീസ് കേസെടുക്കുന്നത് അംഗീകരിക്കില്ല.
അക്രമികളായ സിപിഎം നേതാക്കൾക്ക് അഴിഞ്ഞാടാൻ പൊലീസ് അവസരം ഒരുക്കുകയാണ്. കേരളത്തിൽ നടന്ന രാഷ്ട്രീയ അക്രമങ്ങളുടെ പട്ടിക പരിശോധിച്ചാൽ കലാപത്തിന് ശ്രമിക്കുന്നത് ആരാണെന്ന് എല്ലാവർക്കും മനസ്സിലാകും. സംസ്ഥാനത്ത് നടന്നിട്ടുള്ള എല്ലാ അക്രമ സംഭവങ്ങളുടെയും ഒരു ഭാഗത്ത് സിപിഎം പ്രവർത്തകരാണ്.
സിപിഐ പ്രവർത്തകരെ പോലും സിപിഎമ്മുകാർ അക്രമിക്കുകയാണ്. ബിജെപി പ്രവർത്തകരെ വേട്ടയാടാനുള്ള നീക്കം ഒരു രീതിയിലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.