ബെയ്ജിംഗ് : ചൈന-പാക് ഇടനാഴി അട്ടിമറിക്കാൻ ഇന്ത്യ ശ്രമിക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണം നിഷേധിച്ച് ചൈന.
രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിനെ ഉപയോഗിച്ച് ഇന്ത്യ ചൈന-പാക് സാമ്പത്തിക ഇടനാഴി അട്ടിമറിക്കാൻ ശ്രമിക്കുന്നതായുള്ള പാകിസ്ഥാനിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്മാന് ജനറല്‍ സുബൈര്‍ മുഹമ്മദ് ഹയാത്തിന്റെ ആരോപണമാണ് ചൈന നിഷേധിച്ചത്.
പാകിസ്ഥാന്റെ ആരോപണങ്ങൾ സാധൂകരിക്കുന്ന യാതൊരു റിപ്പോർട്ടുകളും വന്നിട്ടില്ലെന്നും ചൈനീസ് വിദേശ കാര്യവക്താവ് ലൂ കാംഗ് പറഞ്ഞു.
പാക് അധിനിവേശ കശ്മീർ വഴിയുള്ള ചൈന-പാക് സാമ്പത്തിക ഇടനാഴിയ്ക്കെതിരെയുള്ള ഇന്ത്യയുടെ എതിർപ്പിനെ കുറിച്ച് തങ്ങൾക്കറിയാമെന്നും, എന്നാൽ പ്രാദേശിക രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കൂടുതൽ അംഗീകാരവും പിന്തുണയും സാമ്പത്തിക ഇടനാഴിക്ക് നേടിയെടുക്കാൻ സാധിക്കുമെന്ന് തങ്ങൾ കരുതുന്നതായും ലൂ പറഞ്ഞു.
ഇക്കഴിഞ്ഞ 14 ന് പാകിസ്ഥാൻ സേനയുടെ സുരക്ഷാ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഹയാത്ത് ഇന്ത്യക്കെതിരെ ആരോപണം ഉയർത്തിയത്.
റിസർച്ച് ആന്റ് അനാലിസിസ് വിംഗിനെ ഉപയോഗിച്ച് ഇന്ത്യ ചൈന-പാക് സാമ്പത്തിക ഇടനാഴി അട്ടിമറിക്കാൻ ശ്രമിക്കുന്നതായും, ഇതിനായി 50 കോടി അമേരിക്കൻ ഡോളർ ഉപയോഗിച്ച് പ്രത്യേക സെൽ രൂപീകരിച്ചതായും ഹയാത്ത് ആരോപിച്ചിരുന്നു.
ഇതിനായി ഇന്ത്യ ബലൂചിസ്ഥാനിലെ ദേശീയവാദികളുടെ സഹായം തേടിയതായും പാകിസ്ഥാൻ ആരോപിച്ചിരുന്നു.