കോഴിക്കോട്: വൈക്കം സ്വദേശി അഖില ഇനിയൊരിക്കലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനാകാത്തവിധം മതതീവ്രവാദികളുടെ കയ്യിലകപ്പെട്ടിരിക്കുകയാണെന്ന് ഖുർ ആൻ സുന്നത്ത് സൊസൈറ്റി. കേരളത്തെ ഏറ്റവും വലിയ മുസ്ലീംഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റാനുള്ള ചിലരുടെ നീക്കങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിക്കുന്നില്ല. ഇതാണ് അഖിലയെ പോലുള്ളവർ മതംമാറ്റപ്പെടാന് കാരണമെന്നും ഖുർ ആൻ സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ ജനം ടിവിയോട് പറഞ്ഞു.
ഇസ്ലാം മതം നല്ലതാണെങ്കില്‍ ആരെങ്കിലും നിര്‍ബന്ധിച്ച് പഠിപ്പിക്കേണ്ടതില്ലെന്നും അങ്ങനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ രാജ്യത്തിന്റെ തകര്‍ച്ചയാണ് ലക്ഷ്യം വെക്കുന്നതെന്നും ജാമിദ പറഞ്ഞു. ഏത് കാര്യവും സമ്മര്‍ദ്ദത്തിലൂടെ ചെയ്യിച്ചാല്‍ അതു കൊണ്ട് ഉദ്ദേശിച്ച നേട്ടമുണ്ടാകില്ല. രണ്ട് മാസം കൊണ്ട് പൈതൃകമായി ലഭിച്ച മതത്തെയും മാതാപിതാക്കളെയുമൊക്കെ തള്ളിപറഞ്ഞ അഖില നാളെ മതംമാറ്റിയവര്ക്കെതിരാകും. മുസ്ലീം സമുദായത്തിന്റെ സംരക്ഷകരാണെന്ന് വരുത്തി തീര്‍ക്കുന്ന എസ്.ഡി.പിഐയും അവരുടെ നിയന്ത്രണത്തിലുള്ള മതപരിവര്‍ത്തന കേന്ദ്രങ്ങളെയും നിരോധിക്കുകയാണ് വേണ്ടത്.
അഖിലകേസിനെ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാക്കി മാറ്റാനുള്ള എസ്.ഡി.പിഐ യുടെ ശ്രമം വിജയിച്ചുവെങ്കിലും മുസ്ലീം സമൂഹത്തിന്റെ പൂര്‍ണ പിന്തുണ നേടിയെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്ന് ജാമിദ കൂട്ടിച്ചേര്‍ത്തു. തീവ്ര സ്വഭാവമുള്ള മതമാണ് ഇസ്ലാമെന്ന് വരുത്തി തീര്ക്കുന്നവര്ക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റിയുടെ തീരുമാനവും.