സാന്യ: ഈ വർഷത്തെ ലോക സുന്ദരി പട്ടം ഇന്ത്യക്ക്. ഹരിയാന സ്വദേശി മാനുഷി ഛില്ലറാണ് സുന്ദരി പട്ടം നേടിയത്. ലോക സുന്ദരിയാവുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.
നീണ്ട പതിനേഴ് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു ഇന്ത്യയിലേക്ക് വീണ്ടുമൊരു ലോക സുന്ദരി പട്ടമെത്താൻ. ചൈനയിലെ സാൻയ സിറ്റിയിൽ നടന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 108 സുന്ദരികളെ പിന്തള്ളിയാണ് ഹരിയാനയുടെ മാനുഷി ഛില്ലർ ലോക സുന്ദരി പട്ടം ചൂടിയത്. കഴിഞ്ഞ വർഷം ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട പ്യൂട്ടോറിക്കന്‍ സുന്ദരി സ്റ്റെഫാനി ഡെൽവാലെ മാനുഷിയെ സുന്ദരിപട്ടം അണിയച്ചപ്പോൾ ഇന്ത്യക്കത് അഭിമാന നിമിഷമായി.
ലോകത്തിലെ ഏത് തൊഴിലാണ് ഏറ്റവും കൂടുതൽ ശമ്പളം അർഹിക്കുന്നതെന്നും അത് എന്തുകൊണ്ടെന്നും എന്ന ചോദ്യത്തിന് മാനുഷി നൽകിയ ഉത്തരമാണ് വിധികർത്താക്കളിൽ മതിപ്പുളവാക്കിയത് . ലോക സുന്ദരി മത്സരത്തിലെ ഹെഡ് ടു ഹെഡ് ചാലഞ്ചും സൗന്ദര്യ വിഭാഗത്തിലും മാനുഷി തന്നയായിരുന്നു വിജയി.
മെക്സിക്കൻ സുന്ദരി ആൻഡ്രിയ മിസ്സ ഫസ്റ്റ് റെണ്ണറപ്പ്. ഇംഗ്ലണ്ടിന്‍റെ സ്റ്റെഫാനി ഹിൽ സെക്കൻഡ് റണ്ണറപ്പ് സ്ഥാനവും നേടി. മെഡിക്കൽ വിദ്യാർത്ഥിയായ മാനുഷി 30 സുന്ദരികളെ പിന്തള്ളിയാണ് മിസ് ഇന്ത്യ പട്ടം ചൂടിയത്.
1966ൽ റീത്ത ഫാരിയയിലൂടെയാണ് ഇന്ത്യക്ക് ആദ്യമായി ലോക സുന്ദരി പട്ടം ലഭിക്കുന്നത്. ഐശ്യര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡന്‍, യുക്ത മുഖി എന്നിവരാണ് നേട്ടം കരസ്ഥമാക്കിയ മറ്റ് ഇന്ത്യന്‍ സുന്ദരികൾ.