ശ്രീനഗർ: ജമ്മുകാശ്മീരിൽ ആറു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഒരു സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്കേറ്റു. ലഷ്കറെ ത്വയിബ ഭീകരരെയാണ് ബന്ദിപോരയിലെ ഹാജിൻ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ സാക്കിർ റഹ്മാൻലഖ്വിയുടെ അനന്തരവനേയും സൈന്യം വധിച്ചു.
ബന്ദിപോരയിലെ ഹാജിൻ മേഖലയിൽ ചന്ദേർഗൈർ എന്ന സ്ഥലത്താണ് ഭീകരർ ആയുധങ്ങളുമായി തമ്പടിച്ചിരുന്നത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. വ്യോമസേനയിലെ ഗരുഡ് വിഭാഗവും രാഷ്ട്രീയ റൈഫിൽസിലെ 13 ആം ബറ്റാലിയനും സിആർപിഎഫിന്റെ 45 ആം ബറ്റാലിയനും പ്രത്യേക ദൗത്യ സംഘവുമാണ് നീക്കം നടത്തിയത്.
ഒളിത്താവളം സൈന്യം വളഞ്ഞതോടെ ഭീകരർ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിർക്കുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തു. കനത്ത ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രാധാരന്മാരിലൊരാളായ ലഷ്കറെ ത്വയിബ നേതാവ് സാക്കിർ റെഹ്മാൻ ലഖ്വിയുടെ അനന്തരവൻ ഒവൈദിനേയും ഏറ്റുമുട്ടലിൽ വധിച്ചതായി സൈന്യം അറിയിച്ചു.
നിയന്ത്രണ രേഖ ലംഘിച്ച് നുഴഞ്ഞുകയറി താവളമടിച്ച ഭീകരരായിരുന്നു ഇവർ.
അതേ സമയം ഏറ്റുമുട്ടലിൽ വ്യോമസേനയുടെ ഒരു ഗരുഡ് സേനാംഗം വീര മൃത്യു വരിച്ചു. രണ്ട് സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ച് തിരച്ചിൽ തുടരുകയാണ്.