കോഴിക്കോട്: കോഴിക്കോട് മുക്കം ഗെയിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഭിന്നത ശക്തമാവുന്നു. സർക്കാരും കോഴിക്കോട് ജില്ലാക്കമ്മിറ്റിയും സമരത്തിനെതിരെ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചു ജില്ലയിലെ വിവിധ പാർട്ടി സമ്മേളനങ്ങളിൽ പ്രമേയങ്ങൾ പാസ്സാക്കി. മുഖ്യമന്ത്രി സമരക്കാർക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിനിടെയിലാണ് സമരത്തെ അനുകൂലിച്ചു പ്രാദേശിക ഘടകങ്ങൾ രംഗത്തെത്തുന്നത്.
വികസന വിരുദ്ധരാണ് സമരത്തിന് പിന്നിൽ എന്നാണ് പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട്. എന്നാൽ ഈ നിലപാടിനെ പൂർണ്ണമായും പിൻതള്ളിയാണ് പ്രാദേശിക ഘടകങ്ങൾ രംഗത്തെത്തുന്നത്. മുക്കം, ഉണ്ണികുളം, ഓമശ്ശേരി, കാരശ്ശേരി, എന്നീ ലോക്കൽ കമ്മിറ്റികളിൽ ആണ് പാർട്ടി നിലപാടിനെതിരെ പ്രമേയങ്ങൾ പാസാക്കിയത്.
നഷ്ട പരിഹാരം വർധിപ്പിക്കുക, ജനവാസ മേഖലയെ ഒഴിവാക്കി പൈപ്പ് ലൈൻ വിന്യാസം നടത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രമേയം. അലൈൻമെന്റ് ഒരു കാരണവശാലും മാറ്റില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
ഗെയിൽ വിഷയത്തിൽ പാർട്ടി നയം വ്യക്തമാക്കി, കാൽ നട പ്രചാരണ ജാഥകളും , പൊതു യോഗങ്ങളും മുക്കത്തു സംഘടിപ്പിച്ചിരുന്നു . എന്നാൽ ഇതിൽ പ്രവർത്തകരുടെ പങ്കാളിത്തം കുറഞ്ഞത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നണ്ട് . യുഡിഎഫ് ഭരണ കാലത്ത് പദ്ധതിയെ എതിർത്തു കൊണ്ട് പാർട്ടി ശക്തമായി രംഗത്തുണ്ടായിരുന്നതും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം പൂർണ്ണമായും തള്ളിക്കളയാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.