കോട്ടയം: കോട്ടയം തിരുനക്കരയിൽ പ്രവർത്തിക്കുന്ന ഭാരത് ആശുപത്രിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളുടെയും സമരങ്ങളുടെയും പൊള്ളത്തരങ്ങള്‍ പുറത്ത്. സമരത്തിന് മുന്നിൽ നിന്നിരുന്ന നഴ്സ് തന്നെയാണ് നവ മാദ്ധ്യമങ്ങളിലൂടെ സമരം വ്യാജമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സമരത്തെ അനുകൂലിച്ചെത്തിയ എസ്ഡിപിഐ അടക്കമുള്ള സംഘടനകൾക്കും തിരിച്ചടിയായി.
ആശുപത്രിയിലെ ഒരു നഴ്സിനെ നഴ്സിംഗ് സൂപ്രണ്ട് തള്ളിയിട്ടു എന്നാരോപിച്ചായിരുന്നു സമരം ആരംഭിച്ചത്. ആശുപത്രിക്ക് മുന്നിലെ കുത്തിയിരിപ്പ് സമരം പിന്നീട് നിരാഹാര സമരത്തിലേക്ക് എത്തി. എസ്ഡിപിഐ, എസ് യുസിഐ തുടങ്ങിയ സംഘടനകളും സമരത്തിന് പിന്തുണയുമായെത്തി. എന്നാല്‍ തള്ളിയിട്ടു എന്നാരോപിച്ച് സമരം ആരംഭിക്കാന്‍ കാരണക്കാരിയായ നഴ്സ് വിജിത തന്നെ സമരത്തെയും ആശുപത്രിക്കെതിരായി കെട്ടിച്ചമച്ച ആരോപണങ്ങളെയും തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
സമരത്തിനായി തന്റെ ഏഴ് പവന്റെ മാല നേതാക്കള്‍ വാങ്ങിയിട്ടുണ്ടെന്നും വിജിത വെളിപ്പെടുത്തി. സമരത്തിന്റെ ചിലവിനെന്ന പേരില്‍ ഭീമമായ തുകയാണ് വിദേശരാജ്യങ്ങളില്‍ നിന്നടക്കം എത്തുന്നത്.
സമരപ്പന്തലില്‍ ഇരുന്ന് മോശമായ രീതിയില്‍ സംസാരിക്കുന്ന നേതാക്കളുടെ ഓഡിയോ ക്ലിപ്പും ഇതിനോടകംതന്നെ നവമാദ്ധ്യമങ്ങളിലൂടെ പുറത്തെത്തിക്കഴിഞ്ഞു. തട്ടിപ്പ് മനസിലാക്കിയ പലരും സമരം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 48 വര്‍ഷത്തെ സേവന പാരമ്പ്യമുള്ള ഭാരത് ആശുപത്രിയുടെ പേര് നശിപ്പിപ്പിക്കുകയാണ് സമരത്തെ അനുകൂലിച്ച സംഘടനകളുടെ ലക്ഷ്യമെന്നും ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.