ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനപ്രിയ നേതാവായി തെരഞ്ഞെടുത്ത പ്യൂ സർവ്വെയ്ക്ക് പിന്നാലെ മൂഡീസ് സർവ്വെയിലും ഇന്ത്യയ്ക്ക് നേട്ടം. അന്താരാഷ്ട്ര സർവ്വെ ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തി. എൻഡിഎ സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളാണ് നേട്ടമായത്. 13 വർഷങ്ങൾക്ക് ശേഷമാണ് മൂഡീസ് സർവ്വെയിൽ ഇന്ത്യയുടെ റേറ്റിംഗ് ഉയരുന്നത്.
രണ്ട് പോയിന്റിൽ നിന്ന് മൂന്നിലേക്കാണ് മൂഡീസ് സർവ്വെയിൽ ഇന്ത്യയുടെ റേറ്റിംഗ് ഉയർന്നത്. 2004ലാണ് അവസാനമായി ഇന്ത്യയ്ക്ക് ഇതിൽ നേട്ടമുണ്ടായത്. എൻഡിഎ സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികൾ രാജ്യത്തിന്റെ സാമ്പത്തികനില ഭദ്രമാക്കിയെന്നും സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തിയെന്നും സർവ്വെ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് ഉയർന്നത്.
ചരക്ക് സേവന നികുതിയും ബാങ്കിംഗ് മേഖലകളിൽ ഉൾപ്പെടെ ആധാർ നിർബന്ധമാക്കിയതും നോട്ട് അസാധുവാക്കലുമൊക്കെ നേട്ടമായി. രാജ്യത്ത് സുഖകരമായ വ്യാപാര സാഹചര്യം സൃഷ്ടിക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും ആഭ്യന്തര വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനും അതുവഴി സുസ്ഥിര വികസനം സാദ്ധ്യമാക്കാനും പരിഷ്കരണ നടപടികളിലൂടെ സാധിച്ചുവെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ.
ചെറുകിട വ്യാപാരികൾക്കുപോലും പ്രയോജനപ്രദമാകുന്ന തരത്തിലുള്ള പരിഷ്കരണത്തിൽ രാജ്യത്തിന്റെ ഭൂരിഭാഗം ജനങ്ങളുടം സംതൃപ്തി പ്രകടിപ്പിക്കുകകൂടി ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തികനില കൂടുതൽ ഭദ്രതയിലേക്ക് നീങ്ങുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.
മൂഡിസ് സർവേയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
പ്യൂ സർവ്വെയ്ക്ക് പിന്നാലെ നരേന്ദ്രമോദി സർക്കാരിന്റെ പരിഷ്കരണ നടപടികൾക്ക് ലഭിച്ച രാജ്യാന്തര അംഗീകാരമാണിത്. നേട്ടത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ സർക്കാരിനെ അഭിനന്ദിച്ചു. മെച്ചപ്പെട്ട ഭരണവും വിപ്ലവകരമായ തീരുമാനങ്ങളുമാണ് കേന്ദ്രസർക്കാരിന്റേതെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.