ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ ഷെറിൻ മാത്യൂസ് ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ വളർത്തമ്മ സിനി മാത്യൂസിനെ പൊലീസ് അറസ്റ്റു ചെയ്തു. മുന്നു വയസ്സുകാരിയായ കുട്ടിയെ അപകടകരമായ സാഹചര്യത്തിൽ വീട്ടിൽ തനിച്ചാക്കി പുറത്തു പോയതിനാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസമാണ് അമേരിക്കയിലെ ടെക്സാസിൽ നിന്ന് മലയാളി ദമ്പതികളുടെ വളർത്തുമകളായ ഷെറിൻ മാത്യൂസിനെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള കലുങ്കിനടിയിൽ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. മരണത്തിൽ വളർത്തച്ഛനായ വെസ്ലി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിർബന്ധിച്ച് പാൽ കുടിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് കുട്ടി ശ്വാസം മുട്ടി മരിച്ചതെന്ന് വെസ്ലി മാത്യൂസ് പൊലീസിന് മൊഴി നൽകിയിരുന്നു. മരിച്ചെന്ന് കരുതി കുട്ടിയെ കലുങ്കിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിചേർന്നത് വെസ്ലി മാത്യൂസിന്റെ കാറിനുള്ളിൽ നിന്നും ലഭിച്ച തെളിവുകളായിരുന്നു.
അന്വേഷണത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞിരുന്നു. വിശദമായ അന്വേഷണം നടന്ന സാഹചര്യത്തിലാണ് കുട്ടിയുടെ വളർത്തമ്മയായ സിനി മാത്യൂസിനെയും റിച്ചാർഡ്സണാണ് പൊലീസ് അറസ്റ്റു ചെയ്തത്.