കൊച്ചി: കൊച്ചിയിലെ മഞ്ഞപ്പടയ്‌ക്ക് നടുവില്‍ വെള്ളിയാഴ്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന് തിരിതെളിയും. കലൂര്‍ ജവഹർലാൽ നെഹ്റു അന്താരാഷ്‌ട്ര സ്റ്റേഡിയില്‍ രാത്രി 8 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ അമർ തമർ കൊൽക്കത്ത(ATK)യാണ് ആതിഥേയരായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
കന്നിക്കിരീടം ലക്ഷ്യമിട്ടാണ് മലയാളികളുടെ സ്വന്തം ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. മൂന്നാം സീസണിന്റെ ഫൈനലിൽ സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി കപ്പുമായി പോയ കൊൽക്കത്തയോട് അതേ മൈതാനത്ത് തന്നെ പകരം വീട്ടാനാകും മഞ്ഞപ്പട അരയും തലയും മുറുക്കി ഇറങ്ങുന്നത്.
ഇന്ത്യൻ താരം സന്ദേശ് ജിങ്കനാണ് മഞ്ഞപ്പടയുടെ അമരക്കാരൻ. കഴിഞ്ഞ സീസണിൽ കൊൽക്കത്തക്കുവേണ്ടി ബൂട്ടണിഞ്ഞ മലയാളികളുടെ പ്രിയ താരം ഇയാൻ ഹ്യൂം ഇത്തവണ മഞ്ഞക്കുപ്പായത്തിലിറങ്ങുന്നത് ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
കരുത്തരായ കൊൽക്കത്തയും നിലവിലെ രണ്ടാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കലൂരിൽ തീപാറുന്ന പോരാട്ടമാകുമെന്നുറപ്പ്.
ടിക്കറ്റിന്റെ ഭൂരിഭാഗവും ഓൺലൈനിലൂടെ നേരത്തെ തന്നെ വിറ്റുപോയത് നേരിട്ട് ടിക്കറ്റെടുക്കാനെത്തിയ ആരാധകരെ നിരാശരാക്കി. അതേസമയം, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മത്സരത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ രാത്രി പതിനൊന്നുവരെ മെട്രോ സർവീസ് ദീർഘിപ്പിച്ചിട്ടുണ്ട്.