സിനിമകളിൽ മാത്രം കണ്ടു ശീലിച്ച കൊലയാളി റോബോട്ടുകൾ സാങ്കേതികതയുടെ പിൻബലത്തിൽ യാഥാർഥ്യമായതോടെ ഇവ ലോകത്തിനു ഭീഷണിയാകുമെന്ന ആശങ്കയിൽ ശാസ്ത്രലോകം. ഐക്യരാഷ്ട്ര സംഘടനയുൾപ്പെടെ ഇതേ കുറിച്ചുള്ള ചർച്ചകളിലാണ്.
ഈ വർഷത്തെ യു എൻ ആയുധ നിർവ്യാപന യോഗത്തിലും ഇത് ചർച്ചാ വിഷയമായി.
നിലവിൽ വിവിധ രാജ്യങ്ങളുടെ കയ്യിലുള്ള ഇത്തരം ആയുധങ്ങളെ തിരിച്ചറിയുക എന്നതാണു യോഗം പ്രധാനമായും മുന്നോട്ട് വച്ച മാർഗ്ഗം.
‘കില്ലർ റോബോട്ടുകളുടെ’ ഉൾപ്പെടെ നിർമാണം തടയണമെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നത്. കൊല്ലുന്നത് റോബട്ടുകളാണെങ്കിലും അവയെക്കൊണ്ട് കൊല്ലിക്കുന്നത് മനുഷ്യനാണ്.
സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ആയുധങ്ങളുടെ പ്രവർത്തനം . യന്ത്രങ്ങൾക്കും അൽഗോരിതങ്ങൾക്കുമെതിരെ കേസെടുക്കാൻ ഒരു രാജ്യാന്തര കോടതിക്കും സാധിക്കില്ലെന്നും സംഘടനകൾ പറയുന്നു. സ്വയം നിയന്ത്രിതമായ ഇത്തരം കൊലയാളി റോബോട്ടുകളെ നിയന്ത്രിക്കണമെന്നാ വശ്യപ്പെടുന്നവരിൽ മുന്നിൽ നിൽക്കുന്നത് ടെസ്ല കമ്പനി തലവൻ ഇലൻ മസ്ക് തന്നെ .
ആണവായുധങ്ങളേക്കാള് ഭയപ്പെടേണ്ട ഇത്തരം കൊലയാളി റോബോട്ടുകളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി വിവിധ രാജ്യങ്ങളുടെയും, സാങ്കേതിക മേഖലയിലെ കമ്പനികളുടെയും ഔദ്യോഗികമായുള്ള കൂടിക്കാഴ്ചയ്ക്കും യുഎൻ അവസരമൊരുക്കി.
ശത്രുവിന്റെ ഒരു ഫോട്ടോ നൽകിയാൽ ഇത്തരം കൊലയാളി റോബോട്ടുകൾ ഏതു ജന കൂട്ടത്തിനിടയിൽ നിന്നും അവരെ നിഷ് പ്രയാസം ഇല്ലാതാക്കി തിരിച്ചു വരും. ഇത്തരം ശ്രേണിയിൽ വിവിധ ഡ്രോണുകളുമുണ്ട്.ഇവ ഭീകര സംഘടനകളുടെയും,കൊലയാളികളുടെയും കൈവശമെത്തിയാൽ വൻ നാശനഷ്ടങ്ങൾക്കിടയാകുമെന്നും ആശങ്കയുണ്ട്.
ഇത്തരത്തിൽ കൊലയാളി റോബോട്ടുകളും,ഡ്രോണുകളും ലോകത്തിനു ഭീഷണി ഉയർത്തുന്നതെങ്ങനെയെന്ന് വിശദീകരിക്കാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശാസ്ത്രജ്ഞൻ സ്റ്റുവർട്ട് റസലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഷോർട്ട് ഫിലിം ജനീവയിൽ നടന്ന കൺവൻഷനൽ വെപ്പൺസ് കൺ വെൻഷനിൽ പ്രദർശിപ്പിച്ചിരുന്നു.
ഇത്തരം റോബോട്ടുകളുടെയും,ഡ്രോണുകളുടെയും നിർവ്യാപനം സംബന്ധിച്ച കരാറിന് രൂപം നൽകണമെന്നും ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.