സന്നിധാനം: കഴിഞ്ഞ ഒരു വർഷമായി ശബരിമല മേൽശാന്തിയായിരുന്ന ടി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി നിയോഗം പൂർത്തിയാക്കി മലയിറങ്ങി. അയ്യപ്പപൂജയുടെ ധന്യതയിൽ, ഉണ്ണികൃഷ്ണൻ നമ്പൂതിരി വാനപ്രസ്ഥത്തിൽ നിന്നും ഗൃഹസ്ഥാശ്രമത്തിലേക്ക് മടങ്ങുന്നത് ഏറെ ഹൃദയ വേദനയോടെയാണ്.
നിത്യവും രാവിലെ അഞ്ചു മണിക്ക് സോപാനത്തിൽ ഗണപതി ഹോമം, പിന്നെ പ്രദക്ഷിണത്തോടെ വന്ന് തിരുനടക്കു മുന്നിലുള്ള പ്രാർത്ഥനയും ജപവും, നട തുറന്നിരിക്കുന്ന വേളകളിൽ നെയ്യഭിഷേകം ഉൾപ്പടെയുള്ള ദൈനംദിന പൂജകൾ… കഴിഞ്ഞ ഒരു വർഷമായി ടി എം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ചിട്ടവട്ടങ്ങൾ ഇങ്ങനെയൊക്കെയായിരുന്നു.
https://www.youtube.com/watch?v=GKMcH7aqwYA
പാലക്കാട് ചെർപ്പുളശ്ശേരി തെക്കുംപറമ്പത്ത് മനയിലെ അംഗമായ, ടി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി 2009 മുതൽ ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നു. ഒടുവിൽ പ്രാർത്ഥനയുടെ സാഫല്യമെന്നോണം കഴിഞ്ഞ വർഷമാണ് ആ ഭാഗ്യം ഉണ്ണികൃഷ്ണന് നമ്പൂതിരയെ തേടിയെത്തിയത്.
കഴിഞ്ഞ തുലാം 30 ന് മലകയറി പടി ചവിട്ടി സന്നിധാനത്ത് എത്തിയ ഉണ്ണികൃഷ്ണന് നമ്പൂതിരി പുറപ്പാടാശാന്തിയായി അവരോധിക്കപ്പെട്ടു. തുടർന്ന് അയ്യപ്പപൂജയുടെ ധന്യതയുമായി നീണ്ട ഒരു വർഷം.
കൊടിമരസ്ഥാപനം ഉൾപ്പടെ ശബരിമലയിലെ പ്രധാന ചടങ്ങുകളുടെ ഭാഗമാകാൻ കഴിഞ്ഞത് സുകൃതമാണെന്ന് ഉണ്ണി കൃഷ്ണൻ നമ്പൂതിരി പറയുന്നു.
മണ്ഡല-മകരവിളക്ക് ഉത്സവങ്ങളുടെയും മാസപൂജയുടെയും ആരവങ്ങൾ കഴിഞ്ഞാൽ സന്നിധാനത്തിന് മറ്റൊരു ഭാവമാണ് എന്നാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി പറയുന്നത്. ഈശ്വരചൈതന്യത്തോടൊപ്പം പ്രകൃതിയെ കൂടി ഉപാസിക്കാൻ മനസ്സിനെ ശീലിപ്പിച്ചത് ശബരിമല സന്നിധി യാണെന്നും ഇദ്ദേഹം പറയുന്നു.
ഒരു വർഷക്കാലം ഈ മലയിൽ നിന്നും പകർന്നു കിട്ടിയ അറിവും ഉർജ്ജവുമാണ് ഇനി മുന്നോട്ട് തന്നെ നയിക്കുന്നത്. ഏറെ ഹൃദയ വേദനയോടെയാണെങ്കിലും വീണ്ടും മറ്റൊരു ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് മേൽശാന്തി പദവി കൈമാറികൊണ്ടാണ് ടി എം. ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയിറങ്ങിയത്.