ന്യൂഡൽഹി : ആസിയാൻ രാജ്യങ്ങളെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മനിലയിൽ നടക്കുന്ന ആസിയാൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പത്ത് രാഷ്ട്ര തലവന്മാരെയാണ് മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
2018 ജനുവരി 26 ന് ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന ചടങ്ങുകളിലേക്ക് ഇന്ത്യയിലെ 1.25 ബില്ല്യൻ ജനങ്ങൾക്കു വേണ്ടി ലോകതലവന്മാരെ താൻ ക്ഷണിക്കുന്നുവെന്നാണ് മോദി പ്രസ്താവിച്ചത്.
ലോകമെമ്പാടുമുള്ള ഭീകരവാദത്തിനെതിരായി എല്ലാ രാഷ്ട്രങ്ങളും ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യയിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ വിദേശ നേതാക്കൾ മുൻപും പങ്കെടുത്തിട്ടുണ്ട്. യു എസ് പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമയായിരുന്നു 2015 ൽ മുഖ്യാതിഥി. 2016 ൽ ഫ്രാൻസിന്റെ പ്രസിഡന്റ് ഫ്രാക്വസ് ഹോളൻഡെയും 2017 ൽ യു.എൻ കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും പരേഡിൽ പങ്കെടുത്തു.
2018 ലെ റിപ്പബ്ലിക്ക് ദിന സമ്മേളനത്തിൽ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലാന്റ്, ബ്രൂണൈ, കംബോഡിയ, ലാവോസ്, മ്യാൻമർ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ തലവന്മാരാകും പങ്കെടുക്കുക.
ആദ്യമായാണ് മലേഷ്യ,ഫിലിപ്പീൻസ്,ബ്രൂണൈ,ലാവോസ്,മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിലെ തലവന്മാർ ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ചടങ്ങുകളിൽ പങ്കെടുക്കുന്നത്.
ഇതിലൂടെ ലോകരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ഉറപ്പിക്കാൻ മാത്രമല്ല, ചൈനക്കെതിരെയുള്ള നയതന്ത്ര നീക്കത്തിൽ ആസിയാൻ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാനും സാധിക്കുമെന്നത് വ്യക്തമാണ്.