കൊച്ചി : മന്ത്രി തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി. തോമസ് ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയപ്പോഴാണ് കോടതിയുടെ തിരിച്ചടി.
ദന്തഗോപുരത്തിൽ നിന്നും മന്ത്രി താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും ഹൈക്കോടതി പ്രസ്താവിച്ചു.
ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു മന്ത്രി സർക്കാരിനെതിരെ കോടതിയെ സമീപിക്കുന്നത്. മന്ത്രി സ്ഥാനത്ത് തുടർന്നുകൊണ്ട് എങ്ങനെ സർക്കാരിനെതിരേ ഹർജി നൽകാൻ കഴിയുമെന്ന് കോടതി ചോദിച്ചു . സ്ഥാനം രാജിവച്ചാൽ കൂടുതൽ നിയമവശങ്ങൾ തുറന്നുകിട്ടും. തോമസ് ചാണ്ടിയുടെ ഹർജിയിൽ സർക്കാരാണ് ഒന്നാം കക്ഷി. മന്ത്രി സർക്കാരിന്റെ ഭാഗമാണ്. അപ്പോൾ ഹർജി എങ്ങനെയാണ് നിലനിൽക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.
സർക്കാരിനും മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജ്ജിയെ എതിര്‍ക്കുന്നതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.
ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് . ഇതില്‍ രണ്ടിടത്ത് തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. ഈ വിഷയത്തിനായി കോടതിയെ സമീപിക്കുന്നതിനു പകരം കലക്ടറെ സമീപിച്ച് റിപ്പോര്‍ട്ടിലെ തെറ്റായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാമായിരുന്നു.