ദുബായിൽ നിന്നും നാലര മണിക്കൂറിനുള്ളിൽ ലണ്ടനിലെത്തുന്ന സൂപ്പർസോണിക് വിമാനം വരുന്നു. സാധാരണ യാത്രാവിമാനങ്ങളെക്കാൾ 2.6 മടങ്ങ് വേഗതയുള്ള വിമാനം ബൂം കമ്പനിയാണ് നിർമ്മിക്കുന്നത്. അടുത്തവർഷം പരീക്ഷണക്കപ്പറക്കൽ നടത്തുന്ന വിമാനം 2020 ഓടെ സർവ്വീസിനെത്തും. ദുബായ് എയർ ഷോയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് കമ്പനി പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്.
യാത്രയുടെ വേഗത്തിന് പുതുമാനം നൽകി ബൂം സൂപ്പർ സോണിക്ക് വരുന്നു. നിലവിലെ യാത്രാവിമാനങ്ങളെക്കാൾ 2.6 മടങ്ങ് വേഗത്തിൽ മിന്നിപ്പായുന്ന ബൂം വിമാനയാത്രാചരിത്രത്തിൽ വിപ്ളവം സൃഷ്ടിക്കുമെന്ന് സ്ഥാപകനും സി.ഇ.ഒയുമായ ബ്ളേക് ഷോൾസ് പറഞ്ഞു. മണിക്കൂറിൽ 1451 മൈൽ വേഗത്തിലായിരിക്കും ബൂം പറക്കുക. ദുബായ് എയർ ഷോയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകായയിരുന്നു ബ്ളേക് ഷോൾസ് .
2003-ൽ കൊമേഴ്സ്യൽ സർവ്വീസ് അവസാനിപ്പിച്ച സൂപ്പർസോണിക് കോൺകോഡിന്റെ റെക്കോഡും ബൂം തകർക്കുമെന്ന് ഷോൾസ് അവകാശപ്പെട്ടു. കോൺകോഡിനെക്കാൾ 10 ശതമാനം വേഗമുള്ള ബൂം, ദുബായിൽ നിന്നും നാലര മണിക്കൂർ കൊണ്ട് ലണ്ടനിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോൺകോഡിനെക്കാൾ വേഗത്തിൽ മുന്നിലാണെങ്കിലും അതിനെക്കാൾ യാത്രാനിരക്കിൽ 75 ശതമാനത്തിന്റെ കുറവുണ്ടാകും.
നിലവിലെ ബിസിനസ്സ് ക്ളാസ് നിരക്ക് മാത്രായിരിക്കും ഓരോ യാത്രക്കാരനും ടിക്കറ്റിനായി ചെലവാക്കേണ്ടിവരിക. 55 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന വിമാനത്തിന്റെ പൈലറ്റ് ടെസ്റ്റ് അടുത്തവർഷം നടത്തും. 2020 ഓടെ സർവ്വീസിനെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഷോൾസ് പറഞ്ഞു.
200 മില്യൻ നിർമ്മാണ ചെലവ് വരുന്ന വിമാനത്തിന് ആഫ്റ്റർ ബർണറുകൾക്കു പകരം ടർബോ ഫാൻ ഉപയോഗിക്കുന്നത് ഇന്ധനലാഭത്തിനും അമിത ശബ്ദം ഇല്ലാതാക്കാനും സഹായിക്കും. അതിവേഗ കുതിപ്പിന് യോജിച്ച രൂപകൽപ്പനയും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എഞ്ചിനുകളും അത്യാധുനിക നിർമ്മാണ രീതിയുമാണ് ബൂമിന്റെ പ്രത്യേകതയെന്ന് ബ്ളേക് ഷോൾസ് കൂട്ടിച്ചേർത്തു.