തിരുവനന്തപുരം: ഗവർണ്ണർ തിരിച്ചയച്ച ദേവസ്വം ഓർഡിനൻസ് വീണ്ടും ഗവർണ്ണർക്ക് അയക്കാൻ സർക്കാർ തയ്യാറാകരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഓർഡിനൻസ് ഇറക്കി ഭരണ സമിതിയെ പിരിച്ചു വിടേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഗവർണ്ണർ ഓർഡിനൻസ് മടക്കി അയച്ചത്. ദേവസ്വം ബോർഡിനെ പിരിച്ചു വിട്ട നടപടി ജനവികാരം മനസ്സിലാക്കി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. അക്കാര്യത്തിൽ സർക്കാർ പിടിവാശി ഉപേക്ഷിക്കണം.
അഴിമതി കാണിച്ചതിനാണ് ദേവസ്വം ബോർഡ് പിരിച്ചു വിട്ടതെന്ന മന്ത്രിയുടെ വിശദീകരണം ശരിയാണെങ്കിൽ ബോർഡ് അംഗമായി പ്രവർത്തിക്കുന്ന സിപിഎം പ്രതിനിധിയും അതിനുത്തരവാദിയാണ്. ദേവസ്വം ബോർഡിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും ക്രമക്കേട് ബോധ്യപ്പെട്ടിരുന്നുവെങ്കിൽ നിയമ പരമായ നടപടി സ്വീകരിക്കാമായിരുന്നു.
മാത്രമല്ല നവംബർ 9 ന് സഭ സമ്മേളിച്ചപ്പോൾ ബിൽ അവതരിപ്പിക്കാമായിരുന്നുവെങ്കിലും അതിനും സർക്കാർ തയ്യാറായില്ല. അതിന്റെയർത്ഥം സർക്കാരിന് ഇക്കാര്യത്തിൽ ഗൂഡലക്ഷ്യം ഉണ്ടെന്നാണ്. ദേവസ്വംബോർഡിനെ പിരിച്ചു വിട്ട നടപടി അഭിമാന പ്രശ്നമായി കാണാതെ സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.