തിരുവനന്തപുരം: സിപിഎം സംസ്ഥാന ഘടകത്തിൽ പൊട്ടിത്തെറി. കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടിയ്ക്കൊരുങ്ങുന്നു. പാർട്ടിക്ക് അതീതനായി വളരാനുള്ള ജയരാജന്റെ ശ്രമത്തിനെതിരെ രൂക്ഷമായ വിമർശനമാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നത്.
ജയരാജൻ സ്വയം മഹത്വവത്ക്കരിക്കാൻ ശ്രമം നടത്തിയെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. ഇതിനായി ജീവിതരേഖയും നൃത്തശിൽപ്പവും തയ്യാറാക്കി. ജയരാജനെ അനുകൂലിച്ചുകൊണ്ട് ഇറങ്ങിയ രേഖകളും സംസ്ഥാന കമ്മിറ്റി പരിഗണിച്ചു.
എന്നാൽ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന സമിതിയിൽ നിന്ന് ജയരാജൻ ഇറങ്ങിപ്പോയി. പാർട്ടി നീക്കം അമ്പരപ്പിക്കുന്നതാണെന്നും ഇങ്ങനെയാണെങ്കിൽ സ്ഥാനത്ത് തുടരാൻ ആവില്ലെന്നും ജയരാജൻ പറഞ്ഞു.
കണ്ണൂരിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കും നേരെ നടക്കുന്ന അക്രമസംഭവങ്ങളിൽ പലതും ജില്ലാ സെക്രട്ടറി എന്ന നിലയിൽ ജയരാജന്റെ അറിവോടെയും സമ്മതത്തോടെയുമാണ് നടക്കുന്നതെന്നാണ് ആരോപണം. ആർഎസ്എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന കതിരൂർ മനോജിനെ വധിച്ച കേസിലെ പ്രതിയാണ് ജയരാജൻ.