തിരുവനന്തപുരം : മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകാൻ തിരുവിതാംകൂറിന്റെ വീരനായകന്മാർ എത്തുന്നു.ആധുനിക തിരുവിതാംകൂറിന്റെ രാജശില്പിയും, ലോകത്തിലെ ഏറ്റവും സമ്പന്നമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പുനർനിർമിതി നടത്തിയ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവും, ധർമ്മരാജാവായിരുന്ന ശ്രീ കാർത്തിക തിരുനാൾ മഹാരാജാവുമാണ് മലയാളത്തിന്റെ അഭ്രപാളികളിൽ പുനർജനിക്കുക.
തിരുവിതാംകൂറിന്റെ തീപാറും ചരിത്രത്തെ കാഴ്ചകളാക്കി കാണികൾക്ക് മുന്നിൽ എത്തിക്കാനൊരുങ്ങുകയാണ് സംവിധായകൻ കെ മധു.
വൈദേശിക ശക്തികളോട് ഏറ്റുമുട്ടി വിജയം കൈവരിച്ച മാർത്താണ്ഡവർമ്മയുടെ ജീവിതത്തെ സംഭവബഹുലമായ ജീവിതമെന്നാണ് ചരിത്രം വിശേഷിപ്പിക്കുന്നത്. ചരിത്രപ്രസിദ്ധമായ കുളച്ചൽ യുദ്ധത്തിൽ തോറ്റ ഡച്ചുകാരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ അവസാനവും ആദ്യ ചിത്രത്തിന് വിഷയമാകും.
ഒരേ സമയം ഇരുകൈകളിലും പടവാളും തൂലികയും ഏന്തിയ പ്രഗൽഭ മതിയായ ഒരു മഹാരാജാവിന്റെ ജീവിതമാണ് ധർമ്മരാജാവ് എന്ന കാർത്തിക തിരുനാൾ മഹാരാജാവിന്റേത്.
ചിത്രങ്ങളിലെ അഭിനേതാക്കൾ ആരൊക്കെയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും,മലയാളത്തിലെയും,തമിഴ്,കന്നഡ,തെലുങ്ക്,ഹോളിവുഡ്,ബോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കും.
ചിത്രത്തിന്റെ നിർമാണത്തിൽ ലോകപ്രശസ്തമായ ഇറ്റലിയിലെ സിനി സിത്തസ്റ്റുഡിയോയും, മക്നാനാരിയം പ്രൊഡക്ഷൻ കമ്പനിയും പങ്കാളികളാകും. ഒപ്പം ഇന്ത്യയിലെ 5 ഭാഷകളിലെയും പ്രശസ്തരായ നിർമ്മാണ കമ്പനികളും പങ്ക് ചേരും. സെവൻ മോഹനനാണ് ലൈൻ പ്രൊഡ്യൂസർ.
ഇന്ത്യയിലെയും,വിദേശത്തെയും വിദഗ്ദരായ സാങ്കേതിക പ്രവർത്തകരും ചിത്രത്തിൽ പ്രവർത്തിക്കും.
തിരക്കഥ ഒരുക്കുന്നത് റോബിൻ തിരുമലയാണ്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. പ്രശസ്തനായ ക്യാമറാമാൻ ആർ.മാധിയാണ് ഛായാഗ്രഹണം.സംഗീതം ബാഹുബലിയിലൂടെ പ്രശസ്തനായ കീരവാണി നിർവ്വഹിക്കും. എഡിറ്റിങ് ശ്രീകർ പ്രസാദും,കലാസംവിധാനം ബാഹുബലിയുടെ കലാസംവിധായകൻ മനു ജഗതും നിർവ്വഹിക്കും.