തിരുവനന്തപുരം : പാറ്റൂര്‍ ഭൂമി ഇടപാടില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ചട്ട വിരുദ്ധമായി ഇടപെട്ടതായി കേരളാ വിജിലൻസ് മുൻ ഡയറക്ടർ ഡോ. ജേക്കബ് തോമസിന്റെ വെളിപ്പെടുത്തൽ. ‘കാര്യവും,കാരണവും – നേരിട്ട വെല്ലുവിളികൾ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് വിവാദമായേക്കാവുന്ന പല വെളിപ്പെടുത്തലുകളുമുള്ളത്.
വന്‍കിട ഫ്ളാറ്റുകള്‍ക്കും ആശുപത്രി കെട്ടിടങ്ങള്‍ക്കും ഫയര്‍ എന്‍ഒസി കൊടുക്കുന്നതില്‍ വന്‍ അഴിമതി ഉണ്ടെന്നും,ഫയർ ഫോഴ്സിന്റെ അംഗീകാരമെന്നത് ഉന്നതരുടെ കാര്യം വരുമ്പോൾ പൊറാട്ടു നാടകമാകുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മുപ്പത് വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ താൻ നേരിട്ട വെല്ലുവിളികളേയും,പ്രതിസന്ധികളെയുമാണ് പുസ്തകത്തിലേക്ക് പകർത്തിയിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.
ചേരനല്ലൂരില്‍ നിയമം ലംഘിച്ച് വയല്‍ നികത്തി ഉന്നതാധികാരികളുടെ മൗനാനുവാദത്തോടെ ആശുപത്രി നിര്‍മിച്ച സ്വകാര്യ ആശുപത്രിയുടെ കയ്യേറ്റത്തെ കുറിച്ചുള്ള വിവരങ്ങളും,അതിനെ പിന്തുണച്ചവരെ കുറിച്ചും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
അതുപോലെ തന്നെ ഇത് സംബന്ധിച്ച കേസ് ലോകായുക്തയില്‍ നിലനില്‍ക്കെ തന്നെ ആശുപത്രി ഉദ്ഘാടനത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും,വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയും പോയത് ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതായിരുന്നതായും പുസ്തകത്തിൽ വിവരിക്കുന്നു.
രാജിവച്ച മന്ത്രി ഇ.പി.ജയരാജന്റെ പേരിലുള്ള ബന്ധുനിയമന കേസ് നിലനില്‍ക്കുന്നത് തന്നെയാണെന്നും 2016 ൽ ഇതു സംബന്ധിച്ച തമിഴ് നാട്ടിൽ സുപ്രീം കോടതി വിധി വന്നിട്ടുള്ളതായും പുസ്തകത്തിൽ പറയുന്നു.
ഇടതുസര്‍ക്കാരിന്റെ മദ്യനയം വികസന കാഴ്ചപ്പാടിന് വിരുദ്ധമാണെന്നും ജേക്കബ് തോമസ് പ്രസ്താവിക്കുന്നുണ്ട്.മന്ത്രി എം എം മണിയുടെ മാനറിസങ്ങൾ ഒരിക്കലും ഒരു മന്ത്രിക്കു ചേർന്നതല്ല.കേരളത്തിലെ മതത്തിന്റെ പേരിൽ നടക്കുന്ന മസ്തിഷ്ക പ്രക്ഷാളനങ്ങൾ മൂടി വയ്ക്കപ്പെടുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം മൂലമാണ്ന്നും അദ്ദേഹം പറയുന്നുണ്ട്.
ഷാർജയിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിലാണ് ജേക്കബ് തോമസിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തത്.ഡിസി ബുക്സാണ് പ്രസാധകര്.