കൊച്ചി: കായല്‍ കയ്യേറ്റ വിവാദത്തില്‍ നിയമോപദേശം ലഭിച്ചതിന് ശേഷവും ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് പിന്തുണ അറിയിച്ച് എന്‍സിപി രംഗത്ത്. തോമസ് ചാണ്ടി രാജിവെക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും സിപിഎം രാജി ആവശ്യം ഉന്നയിച്ചിട്ടില്ലെന്നുമാണ് എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ പീതാംബരൻ മാസ്റ്റര്‍ പ്രതികരിച്ചത്.
തോമസ്ചാണ്ടിക്ക് പ്രതികൂലമായി എജിയുടെ നിയമോപദേശം പുറത്തുവരികയും സിപിഎമ്മും സിപിഐയും തോമസ് ചാണ്ടിക്കെതിരെ നിലപാട് കടുപ്പിക്കുകയും ചെയ്ത ശേഷവും തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള എന്‍സിപിയുടെ ശ്രമങ്ങളാണ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ വാക്കുകളില്‍ പ്രകടമായത്.
തോമസ് ചാണ്ടിയുടെ രാജി സിപിഎം ആവശ്യപ്പെട്ടിട്ടില്ലെന്നും എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ പീതാംബരന് മാസ്റ്റര്‍ തോമസ് ചാണ്ടി ഇപ്പോള്‍ രാജി സന്നദ്ധത അറിയിക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി.
തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പീതാംബരന് മാസ്റ്റര്‍ പറയുന്നു.
അതേസമയം മുന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെട്ടാല്‍ ശശീന്ദ്രന് മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്നും ശശീന്ദ്രനുവേണ്ടി രാജിവെക്കാമെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും പീതാംബരന്‍മാസ്റ്റര്‍ പറഞ്ഞു.
ഇതിലൂടെ ശശീന്ദ്രന് നിരപരാധിത്വം തെളിയിക്കും വരെയെങ്കിലും തോമസ് ചാണ്ടിയുടെ രാജി തടയാനുള്ള നീക്കമാണ് എന്‍സിപി നടത്തുന്നതെന്നു വേണം കരുതാന്‍. ചൊവ്വാഴ്ച്ച ചേരുന്ന എന്‍സിപി നേതൃയോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനാണ് എന്‍സിപി തീരുമാനം.
കായല്‍ കയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതി നിലപാട് അറിയും വരെ രാജി ഒഴിവാക്കണമെന്ന ആവശ്യമാകും നാളെ ഇടതുമുന്നണി യോഗത്തിലും എന്‍സിപി ആവശ്യപ്പെടുക.