ദുബായ് : യുഎഇയിൽ 2018 ജനുവരി ഒന്നിന് മൂല്യവർദ്ധിത നികുതി –വാറ്റ് നിലവിൽ വരുന്നതോടെ വെള്ളത്തിനും വൈദ്യുതിക്കും ഗ്യാസിനും വില കൂടും. ഇവയെ വിതരണം ചെയ്യപ്പെടുന്ന ഉത്പന്നങ്ങളുടെ ഗണത്തിൽ പെടുത്തിയതോടെ വാറ്റ് ബാധകമാകുമെന്നതിനാലാണ് ഇത്.
വെള്ളത്തെ കൂടാതെ വൈദ്യുതിയും ഗ്യാസും ഉൾപ്പെടെ എല്ലാ ഇന്ധനങ്ങൾക്കും വാറ്റ് ഏർപ്പെടുത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. അതിനാൽ ഇവയ്ക്ക് 5 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ഉറപ്പാണ്. ഫെഡറൽ ടാക്സ് അതോരിറ്റിയുടെ വെബ് സൈറ്റിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവ് അടുത്ത ആഴ്ച്ച തന്നെ ഇറങ്ങുമെന്നും സാമ്പത്തിക മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
വാറ്റ് നിലവിൽ വരുന്നതോടെ ആദ്യ വർഷം രാജ്യത്ത് 2.7 ശതമാനം മുതൽ 3.7 ശതമാനം വരെ വില വർദ്ധനവ് ഉണ്ടാകുമെന്ന് സാമ്പത്തികമന്ത്രാലയ വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതാനും മാസം കഴിയുന്നതോടെ കൂടിയ വില കുറയുമെന്നും ഇവർ പ്രവചിക്കുന്നു.
ഭക്ഷ്യവസ്തുക്കൾ, ഹോട്ടൽഭക്ഷണം, വാടക കരാറുകൾ, സ്വകാര്യസ്കൂളുകളിലെ പുസ്തകങ്ങൾ, സ്കൂൾ യൂണിഫോം, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, സ്മാർട് ഫോണുകൾ, കാറുകൾ തുടങ്ങിയവയ്ക്കും മൂല്യവർദ്ധിത നികുതി ചുമത്തും.