ന്യൂഡൽഹി : പോർമുഖത്ത് നിന്നും കോൺഗ്രസ്സുകാർ ഒളിച്ചോടുകയാണെന്നും, ഹിമാചലിൽ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപി യുടേത് മാത്രമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ഹിമാചൽ പ്രദേശിലെ ഉന മേഖലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിമാചലിലെ ജനങ്ങൾ ഇപ്പോൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ബിജെപിയുടേ ജയം സുനിശ്ചിതമാണ്.കോൺഗ്രസ്സ് ഇപ്പോൾ അറിയപ്പെടുന്നത് തന്നെ അഴിമതിക്കാർ എന്ന വിലാസത്തിലാണ്.
ബിനാമി സ്വത്ത് നിയമം കോൺഗ്രസ്സ് പാസ്സാക്കാതിരുന്നത് തന്നെ അത് സ്വന്തം കുഴി തോണ്ടുമെന്ന് ഉറപ്പുള്ളതിനാലാണ്.
നോട്ട് നിരോധനം കാരണം തിരിച്ചടി കിട്ടിയവരാണ് ഇപ്പോൾ കരിദിനമാചരിക്കാൻ ഒരുങ്ങുന്നത്.മുൻ യു പി എ സർക്കാർ പാവങ്ങൾക്കുള്ള 5700 കോടി രൂപയുടെ സബ്സിഡിയാണ് ചൂഷണം ചെയ്തത്.
ജനങ്ങളെ സേവിക്കാനായി സ്വയം സമർപ്പിച്ചിരിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളത്. ഡൽഹിയിൽനിന്ന് വിവിധ പദ്ധതികൾക്കായി അനുവദിക്കുന്ന പണം പൂർണമായും ഉപഭോക്താക്കളിലേക്കെത്തുന്നു എന്ന് സർക്കാർ ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 9 നാണ് ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ്.ഡിസംബർ 18 ന് ഫലപ്രഖ്യാപനം.