മലപ്പുറം: മുസ്ലീംലീഗും യൂത്ത് ലീഗും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ക്ക് തുടക്കം. ലീഗ് നേതൃത്വത്തിനെതിരെ ശക്തമായാണ് യൂത്ത് ലീഗ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ ഫലത്തെ ബാധിക്കുമെന്നതിനാല്‍ യൂത്ത് ലീഗ് പ്രതിഷേധം ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ലീഗിന് ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതോടെയാണ് യൂത്ത്ലീഗ് ശക്തമായ പ്രതിഷേധവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ലീഗ് നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ലീഗിന്റെ യുവജന സംഘടന രംഗത്തെത്തിയത്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ജനാധിപത്യപരമായ രീതിയിലായിരുന്നില്ല സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നാണ് യൂത്ത് ലീഗ് നേതൃത്വം പ്രധാനമായും ഉന്നയിക്കുന്നത്.
പ്രാദേശിക നേതൃത്വത്തിന്റെ താല്പര്യങ്ങള് അവഗണിച്ചായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും അവര്‍ ആരോപിക്കുന്നു. യുവജനങ്ങള്‍ക്ക് ലീഗില്‍ പ്രാതിനിധ്യം കുറയുന്നതായും യൂത്ത്ലീഗ് പറയുന്നു. ഭരണ വിരുദ്ധ വികാരം ഉപയോഗപ്പെടുത്താനും ലീഗിന് കഴിഞ്ഞില്ലെന്ന് യൂത്ത്ലീഗ് വിലയിരുത്തുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ യൂത്ത്ലീഗ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മുസ്ലീം ലീഗിന്റെ അഭിമാന പ്രശ്നം കൂടിയായിരുന്നു വേങ്ങരയില്‍ മികച്ച വിജയം. അതിനാല്‍ തന്നെ പ്രചാരണ സമയങ്ങളില്‍ യൂത്ത്ലീഗില്‍ നിന്നും പരസ്യമായ പ്രതിഷേധം ഉയര്‍ന്നിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് ഇപ്പോള്‍ യൂത്ത് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
വേങ്ങരയില്‍ ഭൂരിപക്ഷം ഗണ്യമായി കുറയാന്‍ കാരണം ലീഗ് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് അവര്‍ ആരോപിക്കുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ലീഗ് നേതൃത്വത്തിനെതിരെ നിലപാടെടുത്തു. പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ലെന്നും യൂത്ത്ലീഗ് വിലയിരുത്തുന്നു.
എന്തായാലും വേങ്ങരയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വന്നതോടെ ശക്തമായ പ്രതിഷേധമാണ് ലീഗിന്റെ യുവനേതൃത്വത്തില്‍ നിന്നും ഉയരുന്നത്.