ന്യൂഡൽഹി: രാമജന്മഭൂമിയിലെ സന്ദർശനം തന്റെ വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിൽ പ്രതിപക്ഷം ഇടപെടേണ്ടതില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമജന്മഭൂമിയുടെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കേണ്ടത് മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്വമാണ്. വികസനത്തിലൂടെ രാമരാജ്യം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും യോഗി പറഞ്ഞു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാമജന്മഭൂമി സന്ദർശനം വിവാദമാക്കുന്ന കോൺഗ്രസ്സടക്കമുള്ള പ്രതിപക്ഷ കക്ഷികൾക്കാണ് അദ്ദേഹം മറുപടി നൽകിയത്.
സംസ്ഥാനത്തെ എല്ലായിടങ്ങളിലും വികസനം നടപ്പാക്കുക തന്റെ ഉത്തരവാദിത്വമണ്. ലോകമെമ്പാടുമുള്ള നിരവധി ഭക്തർ സന്ദർശനം നടത്തുന്ന ഇടമാണ് അയോദ്ധ്യയിലെ രാമജന്മഭൂമി. അവിടുത്തെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. തന്റെ സന്ദർശനങ്ങൾ അത്തരം കാര്യങ്ങൾക്കു വേണ്ടിയാണ്.
ഇന്നലെ അയോദ്ധ്യയിൽ നടന്ന ദീപോത്സവത്തിൽ പങ്കെടുത്ത അദ്ദേഹം ക്ഷേത്ര നഗരിയിലെ വികസന പ്രദ്ധതികളെ രാഷ്ട്രീയ വത്കരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. വികസനത്തിലൂടെ രാമരാജ്യം സ്ഥാപിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും രാമരാജ്യമെന്നാൽ പുരോഗതിയും ദാരിദ്ര്യ നിർമാർജനവും, സമത്വവുമാണ് അർഥമാക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.
അയോദ്ധ്യാ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സുഗ്രീവ ക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും യോഗി ആദിത്യനാഥ് ദർശനം നടത്തി.