കോട്ടയം: സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് നാളെ തുടക്കമാകും. കോട്ടയം പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മൂവായിരത്തോളം താരങ്ങൾ തീപാറിക്കുന്ന മേള ഈമാസം ഈ മാസം 23 ന് സമാപിക്കും.
കൗമാര കേരളത്തിന്റെ കുതിപ്പിനും കിതപ്പിനും പുത്തൻ റെക്കോർഡുകൾക്കുമായി പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കും മൈതാനവും തയ്യാറായിക്കഴിഞ്ഞു. മൂവായിരത്തോളം മത്സരാര്‍ത്ഥികളാണ് മേളയിൽ മാറ്റുരയ്‌ക്കുന്നത്. മേളയുടെ ആദ്യ ദിനമായ നാളെ രാവിലെ ഏഴിന് മത്സരങ്ങൾ ആരംഭിക്കും.
സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ മത്സരത്തോടെയാണ് മേളയ്‌ക്ക് തുടക്കമാകുക. ഡിസ്കസ് ത്രോ, ഷോട്ട് പുട്ട്, 3000 മീറ്റർ, ലോംഗ് ജംപ്, ഹൈജംപ് തുടങ്ങിയവയടക്കം പതിനെട്ട് ഫൈനലുകൾ ആദ്യ ദിനം നടക്കും. സീനിയർ വിഭാത്തിലെ 3000 മീറ്റർ, 4 x 400 മീറ്റർ റിലേ ഹീറ്റ്സ് എന്നീ മത്സരങ്ങളും ആദ്യദിനം നടക്കും.
നാളെ വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നവീകരിച്ച സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. പാലാ സിന്തറ്റിക്ക് ട്രാക്കിലെ ആദ്യ മേളയിൽ റെക്കോർഡുകൾ തിരുത്തിക്കുറിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും കായികപ്രേമികളും.