ന്യൂഡൽഹി: സൈനികർക്ക് ദീപാവലി സമ്മാനം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം. സൈനികർക്ക് ഡിഎസ്പിടി നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചാണ് മന്ത്രാലയം സൈനികർക്ക് സമ്മാനം നൽകിയത്.
ദുർഘടമായ കാലാവസ്ഥയിൽ സദാ യുദ്ധത്തിന് സജ്ജരായി രാവും പകലും രാജ്യസേവനം നടത്തുന്ന സൈനികർക്ക് വീടുകളിലേക്കും സൈനികാസ്ഥാനത്തേക്കും ഫോണിൽ ബന്ധപ്പെടാനാണ് സേവനങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലിയുടെ ശുഭ സന്ദർഭത്തിൽ ഡിഎസ്പിടി സേവനങ്ങളിൽ കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹയാണ് ഇളവ് പ്രഖ്യാപിച്ചത്.
സേവനത്തിനായി പ്രതിമാസം നൽകേണ്ടിരുന്ന 500 രൂപ നിരക്ക് പൂർണ്ണമായും ഒഴിവാക്കി. ഒരു മിനിറ്റിനു ഇടാക്കുന്ന 5 രൂപ ഒരു രൂപയായും വെട്ടിക്കുറച്ചു. സിആർപിഎഫ്, ബിഎസ്എഫ്, ബിആർഒ, ഐറ്റിബിപി, തുടങ്ങിയ സൈനിക ഉദ്യോഗസ്ഥരും രാവും പകലും പ്രതികൂല കാലാവസ്ഥയെ പോലും മാനിക്കാതെ ഇന്ത്യയുടെ സുരക്ഷക്ക് വേണ്ടി പ്രയത്നിക്കുകയാണ്. ഈ മേഖലയിൽ ആശയവിനിമയ സംവിധാനങ്ങൾ ലഭ്യമല്ല.
ആശയ വിനിമയത്തിനായി സൈനികർക്ക് ബിഎസ്എൻഎൽ നൽകുന്ന ഡിഎസ്പിടി സേവനങ്ങൾ മാത്രമാണ് ആശ്രയം. ഡിഎസ്പിടി സൗകര്യം ഉപയോഗിക്കുന്നതിന് സൈനികരും ഉദ്യോഗസ്ഥരും പ്രതിമാസം അഞ്ഞൂറ് രൂപ നൽകണം. കോൾ ചാർജായി ഒരു മിനിറ്റിന് അഞ്ചു രൂപയുമാണ് ഇടാക്കുന്നത്.
സൈനികർക്ക് ഈ ദീപാവലി മുതൽ സുഗമമായി ആശയവിനിമയം നടത്തുവാൻ കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം മൂലം സാധിക്കും. സമ്മാനത്തോടൊപ്പം മന്ത്രി സൈനികർക്കും കുടുംബാഗംങ്ങൾക്കും ദീപാവലി ആശംസകളും നേർന്നു.