ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കായി ഉത്തരേന്ത്യ ഉണർന്നു. നിരത്തുകളിലും വീടുകളിലും ദീപങ്ങൾ തെളിയാൻ ഇനി ഒരുനാൾ മാത്രം ബാക്കി. കനത്ത സുരക്ഷയിലാണ് ഉത്തരേന്ത്യയിലെ ദീപാവലി ആഘോഷങ്ങൾ അരങ്ങേറുക.
ഇന്ന് ചോട്ടാ ദീപാവലി നാളെ ബഡാ ദീപാവലി. അങ്ങനെ രണ്ടു ദിവസങ്ങളിലായാണ് ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷങ്ങൾ. നമ്മുടെ ഉത്രാട പാച്ചിലിനു സമമായ ബഡാ ദീപാവലിക്കായുള്ള ഒരുക്കങ്ങളിലായിരുന്നു ഇന്ന്. വീടും പരിസരവും വൃത്തിയാക്കി ഐശ്വര്യ പ്രതീകമായ രംഗോലിയിട്ടു.
വീടുകളും സ്ഥപനങ്ങളും നിറങ്ങളിൽ നിറഞ്ഞാടി. തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മയില്‍ ദീപാവലി ആഘോഷത്തിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. കേരളം ഇന്ന് ദീപാവലി ആഘോഷിക്കുമ്പോൾ ഉത്തരേന്ത്യയിലെ പ്രധാന ആഘോഷം നാളെയാണ്.
രാവണ വധവും നരകാസുര വധവുമായി ബന്ധപെട്ടും ദീപാവലിക്ക് ഐതിഹ്യങ്ങൾ പലതാണ്. ഏതായാലും ആഘോഷങ്ങൾക്കായി ഒരിടം പോലും വിടാതെ വർണ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു കഴിഞ്ഞു. മധുരവും സമ്മാനവും കൈമാറി രാജ്യം ആഘോഷങ്ങളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.
പതിവുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈവർഷത്തെ ദീപാവലി ആഘോഷവും അതിർത്തിയിൽ സേവനമനുഷ്ടിക്കുന്ന സൈനികർക്കൊപ്പമാണ്. 20 ന് ഉത്തരാഖണ്ഡിലെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് സൈനികർക്കൊപ്പമാണ് ഇത്തവണത്തെ പ്രധാനമന്ത്രിയുടെ ആഘോഷം . ഇന്ത്യ ചൈന അതിർത്തി പ്രശ്നം തുടരവെ അതിർത്തിയിലെ സൈനിക പോസ്റ്റുകളിൽ പ്രധാനമന്ത്രിയെത്തുന്നത് സൈനികർക്ക് വലിയ ആതമവിശ്വാസമാണ് സമ്മാനിക്കുന്നത്.