ഭാഗം -2
2014 ജൂൺ 29 ന് ഇസ്ളാമിക ഖിലാഫത്ത് പ്രഖ്യാപിച്ചതോടെ ലോകമെങ്ങുമുള്ള മതമൗലിക വാദികൾക്ക് ജിഹാദിന്റെ കേന്ദ്രമായി ഇസ്ളാമിക് സ്റ്റേറ്റ് മാറി .അതിനു മുൻപ് ജനുവരിയിൽ തന്നെ സിറിയയിലെ റഖ അവരുടെ പിടിയിലായിക്കഴിഞ്ഞിരുന്നു.
ബാഷർ അൽ അസദിനെതിരെയുള്ള സിറിയൻ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു റഖ . ഫ്രീ സിറിയൻ ആർമിയും ജബായത്ത് അൽ നുസ്രയുമായിരുന്നു പ്രധാനമായും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് . ഒടുവിൽ ഫ്രീ സിറിയൻ ആർമി റഖ പിടിച്ചടക്കിയതോടെ ബാഷർ അൽ അസദിന്റെ സൈന്യം അവിടെ നിന്നും പിൻവാങ്ങി . തടവിലാക്കപ്പെട്ട സൈനികരെ പ്രക്ഷോഭകർ കൊന്നു തള്ളി.
റഖയിൽ നിന്ന് സിറിയൻ സൈന്യം പിൻവാങ്ങിയതോടെ അധികാരത്തിനു വേണ്ടി പ്രക്ഷോഭ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം ആരംഭിച്ചു . ഇസ്ളാമിക് സ്റ്റേറ്റിനെതിരെ ഫ്രീ സിറിയൻ ആർമി പോരാട്ടം തുടങ്ങി . വിജയം ഇസ്ളാമിക് സ്റ്റേറ്റിനൊപ്പമായിരുന്നു . അങ്ങനെയാണ് 2014 ജനുവരിയോടെ ഐഎസ്‌ഐഎൽ റഖ അധീനതയിലാക്കുന്നത് .
തങ്ങളുടെ അധീനതയിലായ റഖയിൽ സമാനതകളില്ലാത്ത ക്രൂരതയാണ് ഐഎസ് അഴിച്ചു വിട്ടത് . സാമൂഹ്യ പ്രവർത്തകരേയും പത്രപ്രവർത്തകരേയും ആക്ടിവിസ്റ്റുകളേയും തെരഞ്ഞെടുത്തു വധിച്ചു . മിതവാദികളായവർക്കും ഇതര മതങ്ങളിൽ പെട്ടവർക്കും നേരേ ആക്രമണങ്ങളുണ്ടായി . കൂട്ടക്കൊലകൾ തന്നെ അരങ്ങേറി.
2014 ജൂൺ 10 ന് ഇറാഖിലെ മൊസൂൾ ഇസ്ളാമിക് സ്റ്റേറ്റിന്റെ പിടിയിലായി .തുടർന്ന് തന്ത്ര പ്രധാനമായ മൊസുൾ ഡാമും . ജൂൺ 11 തിക്രിതും വീണു. അങ്ങനെയാണ് അബൂബക്കർ അൽ ബാഗ്ദാദി ജൂൺ 29 ന് ഇസ്ളാമിക ഖിലാഫത്ത് പ്രഖ്യാപിക്കുന്നതും സ്വയം ഖലീഫയായി അവരോധിക്കുന്നതും .
പിന്നീടാണ് ലോകം കണ്ട ഏറ്റവും വലിയ ക്രൂരതകൾ ഇസ്ളാമിക് സ്റ്റേറ്റ് ചെയ്തത് . ഇറാഖിലെ സിഞ്‌ജാർ പ്രവിശ്യയിലെ ന്യൂനപക്ഷങ്ങളായ യസീദികളായിരുന്നു ഇസ്ളാമിക് സ്റ്റേറ്റിന്റെ കാട്ടാളത്തത്തിന് ഇരയായത് . പിടിയിലായ ആണുങ്ങളെ കുട്ടികളെ ഉൾപ്പെടെ കൂട്ടക്കൊലയ്‌ക്കിരയാക്കിയ ഭീകരർ സ്ത്രീകളെ ലൈംഗിക അടിമകളായി വിൽക്കാൻ വച്ച വാർത്ത ആഗോള സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞു.
ചെകുത്താൻ ആരാധകർ എന്നു ചൂണ്ടിക്കാട്ടിയാണ് യസീദികളെ കൂട്ടക്കൊല ചെയ്തത് . പിടിയിലായവരെ ക്രൂരമായി ബലാത്സംഗം ചെയ്തും എതിർത്തവരെ തലവെട്ടിയും ഭീകരർ മൊസൂളിനെ നരകസമാനമാക്കി. സിറിയയിലാകട്ടെ നൂറുകണക്കിന് സിറിയൻ സൈനികരെ പരസ്യമായി വെടിവെച്ചു കൊന്നു . വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പടർത്തി .
ഇസ്ളാമിക് സ്റ്റേറ്റ് ലോകമാസകലം ഭീകരതയുടെ പര്യായമായി മാറി . ഇതോടെ മറ്റ് രാഷ്‌ട്രങ്ങളിൽ നിന്ന് മത ഭീകരവാദികൾ ജിഹാദിനായി സിറിയയിലേക്ക് ഒഴുകിത്തുടങ്ങി . ടുണീഷ്യയിൽ നിന്ന് ആറായിരത്തിലധികം ജിഹാദികൾ ആണ് ഇസ്ളാമിക് സ്റ്റേറ്റിലേക്ക് ചേക്കേറിയത് . സൗദി അറേബ്യ , റഷ്യ ജോർദാൻ , തുർക്കി എന്നിവിടങ്ങളിൽ നിന്ന് മൂവായിരത്തോളം പേരും ഫ്രാൻസ് , മൊറോക്കോ , ലെബനൻ . ഈജിപ്ത് , ജർമ്മനി എന്നിവിടങ്ങളിൽ നിന്നും ആയിരത്തിലധികം പേരും ജിഹാദിൽ പങ്കെടുക്കാനെത്തി.
ചോര തണുത്തുറയുന്ന തരത്തിലുള്ള ഭീകരതകളാണ് ഐഎസ് തുടർന്ന് തങ്ങളുടെ ഭരണ മേഖലകളിൽ നടത്തിയത് . ഇത് അന്താരാഷ്‌ട്ര സമൂഹത്തെ ഐഎസിന് എതിരാക്കിയെങ്കിലും ജിഹാദികൾക്ക് ഇസ്ളാമിക് സ്റ്റേറ്റ് എന്നത് വിശുദ്ധ സംഘടനയും യുദ്ധം വിശുദ്ധ യുദ്ധവുമായി മാറി.
അടുത്തത് – യസീദികളും മറ്റ് ന്യൂനപക്ഷങ്ങളും അനുഭവിച്ച കൊടും ക്രൂരത