പാലക്കാട് : മലമ്പുഴ ഡാമിൽ നിന്നും കിൻഫ്ര പാർക്കിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള പദ്ധതിയ്ക്കെതിരെ പ്രതിഷേധവുമായി കർഷകർ .
ജലസേചനാവശ്യത്തിനായി നിർമ്മിച്ച ഡാമിൽ നിന്നും വ്യവസായ പാർക്കിലേക്ക് കൂടുതൽ വെള്ളം കൊണ്ടു പോവുന്നതോടെ ആവശ്യമായ വെള്ളം ലഭിക്കാതെ കൃഷി പ്രതിസന്ധിയിലാവുമെന്നാണ് കർഷകരുടെ ആശങ്ക.
33.3 കോടി രൂപ ചെലവിലാണ് മലമ്പുഴ ഡാമിൽ നിന്നും കഞ്ചിക്കോട് കിൻഫ്ര പാർക്കിലേക്ക് വെള്ളമെത്തിക്കാൻ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ജലസേചനത്തിന് കൊടുക്കാനാവശ്യമായ ജലം ഡാമിൽ ഇല്ലാത്തപ്പോഴാണ് പുതിയ പദ്ധതി.
കാർഷിക ജലസേചനത്തിന് വേണ്ടി നിർമ്മിച്ച മലമ്പുഴ ഡാമിൽ നിന്നും പ്രതിവർഷം 180 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ജലസേചനത്തിന് നൽകേണ്ടതുണ്ട്. ഇതിന് പുറമെ 40 മില്യൺ ക്യുബിക് മീറ്റർ ജലം കുടിവെള്ള ആവശ്യത്തിനായി ഉപയോഗിക്കണം.
എന്നാൽ വരൾച്ച മൂലം കഴിഞ്ഞ വർഷങ്ങളിൽ ജലസേചനത്തിന് വളരെ കുറച്ച് വെള്ളം മാത്രമാണ് തുറന്നു വിട്ടത് . ഇത് നെൽകൃഷി
ഉണങ്ങാൻ പോലും കാരണമായി.
ഈ സാഹചര്യങ്ങൾ അവഗണിച്ച് വ്യവസായ പാർക്കിലേക്ക് വെള്ളം കൊണ്ടുപോവാനുള്ള പദ്ധതി നടപ്പിലാക്കിയാൽ മലമ്പുഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നവർ പ്രതിസന്ധിയിലാവുമെന്ന ആശങ്കയാണുള്ളത്.
പുതിയ പദ്ധതിയിലൂടെ പ്രതിദിനം 10 ദശലക്ഷം ഘനയടി മുതൽ 20 ദശലക്ഷം ഘനയടി വെള്ളം വ്യവസായ പാർക്കിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ജലസേചനത്തിന് വെള്ളം കിട്ടാതെ കൃഷി നശിക്കുന്ന അവസ്ഥ വരും ,അതുകൊണ്ട് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് കർഷക സംഘടനകൾ.