ന്യൂഡൽഹി : ഒളിവിൽ കഴിയുന്ന ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയും റോബർട്ട് വാദ്രയും തമ്മിലുള്ള ഇടപാടുകൾ സംബന്ധിച്ച് കോൺഗ്രസ്സ് നേതൃത്വം മറുപടി പറയണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ.
ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി പാലിക്കുന്ന മൗനം അവിഹിത ഇടപാടുകൾ അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ്.
റോബർട്ട് വാദ്രയുടെ ലണ്ടനിലെ വീട് നവീകരണം, സ്വിസ് ബാങ്കിലെ ലക്ഷങ്ങളുടെ നിക്ഷേപം, വിമാനയാത്രാ ആനുകൂല്യം എന്നിവകളിൽ ഒളിവിൽ കഴിയുന്ന വിവാദ ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയും റോബർട്ടും വാദ്രയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ്സ് മൗനം തുടരുകയാണ്. വ്യക്തമായ തെളിവുകൾ മുന്നിലെത്തിയ സാഹചര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് വിഷയത്തിൽ മറുപടി പറയണമെന്നും കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കാൻ മുഴുവൻ സമയവും സാമൂഹിക മാധ്യമങ്ങളിൽ ചെലവിടുന്ന കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ടുകൾ പുതിയ തെളിവുകൾ പുറത്തു വന്നതിനു ശേഷം മൗനമാണ്.
സഞ്ജയ് ഭണ്ഡാരിയെ തിരിച്ചു കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുമെന്നും നിർമ്മലസീതാരാമൻ പറഞ്ഞു