ന്യൂഡൽഹി : ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ രാഷ്ട്രത്തിനു സമർപ്പിച്ചു .ആയുർവേദ ദിനത്തിൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ ആദ്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത് . രാജ്യത്ത് ആരോഗ്യ വിപ്ളവത്തിനു സമയമായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാ ജില്ലകളിലും ആയുർവേദ ആശുപത്രികൾ സ്ഥാപിക്കാനാണ് ആയുഷ് മന്ത്രാലയം ലക്ഷ്യമിടുന്നത് . മൂന്നുവർഷം കൊണ്ട് അറുപത്തിയഞ്ചിലധികം ആയുർവേദ ആശുപത്രികൾ സ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ മുപ്പത് വർഷമായി വിവരസാങ്കേതിക വിനിമയ രംഗത്ത് വിപ്ളവമുണ്ടായി . ഇനി നമ്മൾ ആരോഗ്യ വിപ്ളവം ലക്ഷ്യമിടണം.
പൈതൃകവും സംസ്കാരവും മറക്കുന്ന ഒരു രാഷ്ട്രത്തിനും ഉയർച്ചയും നിലനിൽപ്പുമുണ്ടാകില്ല .പൈതൃകം മറന്നത് ഇടക്കാലത്ത് ഭാരതത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആയുർവേദവും യോഗയും സൈനികർക്ക് ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയുർവേദ മരുന്നുകളിൽ കൂടുതൽ പരീക്ഷണം നടത്തണം . എല്ലാ ആരോഗ്യ ശാഖകളേയും ബഹുമാനിക്കണമെന്നും എല്ലാറ്റിന്റെയും ഉയർച്ചയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കർഷകർ ഇനി ഔഷധ സസ്യങ്ങൾ കൃഷി ചെയ്യാൻ കൂടി കൂടുതൽ മുന്നോട്ടു വരണം . ആയുഷ്, കൃഷി മന്ത്രാലയങ്ങൾ അതിനു വേണ്ട പരിശീലനങ്ങൾ നൽകും . കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുവാൻ ഇത്തരം നൂതന സമ്പ്രദായങ്ങൾ കൂടി ആവശ്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി