കോട്ടയം: മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് കോട്ടയത്തെ ഹോം നഴ്സിംഗ് റിക്രൂട്ട്മെൻറ് സ്ഥാപനത്തിനെതിരെ ആരംഭിച്ച സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ പോലും മൊഴി രേഖപ്പെടാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്.
കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന സിയോണ്‍ എന്ന ഹോം നഴ്സിംഗ് റക്രൂട്ട്മെൻറ് സ്ഥാപനം വഴി നിരവധിയാളുകളെ വിദേശത്തേക്ക് കടത്തുന്നു എന്നായിരുന്നു പരാതി. ഭക്ഷണവും ചെലവുമടക്കം 20,000 രൂപ വാഗ്ദാനം ചെയ്ത് പത്രത്തില്‍ പരസ്യം നല്‍കിയാണ് സ്ത്രീകളെ വിദേശത്തേക്ക് അയക്കുന്നത്.
സിയോണില്‍ നടക്കുന്നത് മനുഷ്യക്കടത്താണെന്ന വാര്‍ത്ത ജനം ടിവിയാണ് പുറത്തുകൊണ്ടുവന്നത്. സ്ഥാപനത്തിനെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് അന്വേഷണം അവസാനിപ്പിച്ചതായി പറഞ്ഞിരിക്കുന്നത്.
വിദേശത്തേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിന് തെളിവില്ലെന്ന കാരണം പറഞ്ഞാണ് അന്വേഷണം അവസാനിപ്പിച്ചത്. എന്നാൽ, അന്വേഷണ സമയത്തും സ്ഥാപനം മുടക്കമില്ലാതെ പ്രവർത്തിക്കുകയും പത്രങ്ങളിൽ പരസ്യം നൽകുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻപോലും അന്വേഷണസംഘം തയ്യാറായില്ല. സ്ഥാപന ഉടമയുടെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്.